* * *
|
പത്രാധിപ ശബ്ദം:
വസ്ത്രവ്യാപാരശാലകളിലെ വിൽപ്പനപ്പെണ്കുട്ടികൾ അടിമകളോ? കേരളത്തിലെ വസ്ത്രവ്യാപാര രംഗത്തെ ഒരു വിഷയം എന്ന നിലയിൽ നിന്നും ഒരു സാമൂഹ്യപ്രശ്നം എന്ന നിലയിലേക്ക് പൊതുശ്രദ്ധയിൽ വളർന്ന ഒരു വിഷയമാണ് വസ്ത്രവ്യാപാര ശാലകളിലെ വില്പ്പനപ്പെണ്കുട്ടികളുടെ അടിമത്തം സംബന്ധിച്ച വിഷയം. അടിമവ്യവസ്ഥ ലോകത്ത് അവസാനിച്ചു എന്നൊക്കെ ആരെങ്കിലും തെറ്റിദ്ധരിക്കുന്നുണ്ടെങ്കിൽ അവരെ കേരളത്തിലെ വസ്ത്രവ്യാപാരശാലകളെക്കുറിച്ച് ആഴത്തിൽ ഒരു പഠനം നടത്താൻ പ്രേരിപ്പിച്ചാൽ മതിയാവും; അതോടെ അവർ ആ വാദം ഉപേക്ഷിക്കും. അത്രയ്ക്ക് കർശനവും അതിക്രൂരവും ആയ അടിമവ്യവസ്ഥയാണ് ഇവിടെ നിലനില്‍ക്കുന്നത്. എസ്.എസ്.എൽ.സി-ക്ക് താഴെയോ തൊട്ടുമുകളിലോ മാത്രം സാമാന്യവിദ്യാഭ്യാസം നേടിയിട്ടുള്ള പെണ്‍കുട്ടികളെ ഇംഗ്ളീഷിൽ ഉള്ള നിരവധി പേപ്പറുകളിൽ അതിവേഗം ഒപ്പിടുവിച്ചുകൊണ്ടാണ് പലയിടങ്ങളിലും നിയമനങ്ങൾ. ഇങ്ങനെ നിയമിക്കപ്പെടുന്ന ഈ പെണ്‍കുട്ടികളിൽ പലരും പിന്നീടാണ് അറിയുന്നത്, സ്ഥാപനം ആവശ്യപ്പെടുന്ന സമയത്തും സ്ഥലത്തും രീതിയിലും യാതൊരു എതിർപ്പും പ്രകടിപ്പിക്കാതെ ജോലി ചെയ്തുകൊള്ളാം എന്നാണു തങ്ങൾ ഒപ്പിട്ടു കൊടുത്തത് എന്ന്. 11 മാസത്തെ ട്രെയിനിംഗ് കാലാവധിക്ക് ശേഷം സ്ഥിരപ്പെടുത്തണം എന്ന നിയമത്തെ മറികടക്കാൻ നിർബന്ധിത 'ഒരുദിവസഅവധി' കൊടുക്കുന്നത് മുതൽ തുടങ്ങുന്ന ചൂഷണം കടുംക്രിയകളിലൂടെയാണ് മുന്നേറുന്നത്. പല സ്ഥാപനങ്ങളിലും 20 മിനിറ്റ് ആണ് ഉച്ചഭക്ഷണസമയം. അതിൽ നിന്നും വൈകുന്ന ഓരോ മിനിട്ടിനും ശമ്പളത്തിൽ നിന്നും കുറഞ്ഞുകൊണ്ടിരിക്കും. ചായസമയത്ത് ഇരിക്കാൻ അനുവാദം ഇല്ല. പ്രാഥമികാവശ്യനിർവ്വഹണതവണകളിലും അതിനു വിനിയോഗിക്കുന്ന മിനുട്ടുകളിലും കർശന നിയന്ത്രണം ഉണ്ട്. ജോലിസമയത്ത് കൗണ്ടറിൽ 2 കസേരകൾ ഇട്ടിട്ടുണ്ടാവുമെങ്കിലും അതിൽ ഇരിക്കാൻ സെയിൽസ്ഗേൾസിന് അനുവാദം ഇല്ല. പരിശോധനക്കോ മറ്റോ ആരെങ്കിലും വരുന്ന സമയത്ത് അതിൽ ഇരിക്കാൻ ഏതെങ്കിലും പെണ്‍കുട്ടികളോട് കൽപ്പന പുറപ്പെടുവിക്കും. അങ്ങനെ ആരെങ്കിലും വരുന്നുണ്ടോ എന്ന് അറിയാൻ ഷോപ്പിനു മുന്നിൽ പുറത്തേക്ക് ഒരു ക്യാമറയും സ്ഥാപിച്ചിട്ടുണ്ടാവും. അത് നേരെ മാനേജരുടെ കാബിനിലേക്ക് ആണ് കണക്റ്റ് ചെയ്തിരിക്കുക. ഒരു ദിവസം ലീവ് എടുക്കുന്നുണ്ടെങ്കിൽ തലേദിവസം പറയണം എന്ന നിയമം സ്വാഭാവികമാണെന്ന് തോന്നുമെങ്കിലും അതിന്റെ അനുബന്ധം അതിക്രൂരമാണ്. അതായത്, എന്തെങ്കിലും അത്യാവശ്യവുമായി ബന്ധപ്പെട്ട് (അത് സ്വന്തം ആരുടെയെങ്കിലും മരണവുമായി ബന്ധപ്പെട്ടാണെങ്കിൽപ്പോലും) അന്ന് രാവിലെ ലീവ് ഫോണിൽ അറിയിക്കുകയാണെങ്കിൽ 2 ദിവസത്തെ പ്രതിഫലം ശമ്പളത്തിൽ നിന്നും കുറയ്ക്കും! അതുപോലെ തൃശ്ശൂരിലെ ബ്രാഞ്ചിൽ ജോലി ചെയ്യുന്ന ഒരു സെയിൽസ്ഗേളിന് നാളെ മുതൽ തിരുവല്ല ബ്രാഞ്ചിൽ ജോലി ചെയ്യണം എന്ന് അറിയിപ്പ് കിട്ടുമ്പോൾ പകച്ചു നില്‍ക്കുകയല്ലാതെ എന്ത് ചെയ്യാൻ? പറ്റില്ലെങ്കിൽ ജോലി രാജി വെച്ചോളൂ എന്നൊരു സദുപദേശവും(?) കൂടെയുണ്ടാവും. പഴയ സ്റ്റോക്കിലെ സാധനങ്ങൾ വില മാറ്റി ഒട്ടിച്ചു കഴിഞ്ഞാൽ ഓരോ പെണ്‍കുട്ടിയും അതിൽ നിശ്ചിത എണ്ണം വീതം ദിവസേന വിറ്റിരിക്കണം എന്നത് നിർബന്ധമാണ്. അല്ലെങ്കിൽ കടുത്ത ശിക്ഷയും ഉണ്ട്. ഷോപ്പിലോ ഹോസ്റ്റലിലോ വെച്ച് ഈ പെണ്‍കുട്ടികൾ പരസ്പരം ആശയവിനിമയം നടത്തുന്നതിനും പുറത്തു നിന്നുള്ളവരുമായി സമ്പർക്കം പുലർത്തുന്നതിനും വീട്ടിലേക്കു ഫോണിൽ വിളിച്ചു സംസാരിക്കുന്നതിനും പോലും നിയന്ത്രണങ്ങൾ ഉള്ള സ്ഥാപനങ്ങൾ ഉണ്ട്. ഈ നാട്ടിലെ സകല തൊഴിൽനിയമവ്യവസ്ഥകളെയും വെല്ലുവിളിച്ചുകൊണ്ട് മുന്നോട്ടു പോവുന്ന വസ്ത്രവ്യാപാര ശാലകളുടെ അകത്തെ എയർ മാതമല്ല, അവിടെ ജോലി ചെയ്യുന്ന പെണ്‍കുട്ടികളുടെ മനസ്സും ശരീരവും പോലും കണ്ടീഷൻ ചെയ്യപ്പെടുന്നത് ഓരോ പെണ്‍കുട്ടിയിൽ നിന്നും സ്ഥാപനം പ്രത്യേകം പ്രത്യേകം ഒപ്പിട്ടു വാങ്ങുന്ന കരാറുകളുടെ പിൻബലത്തിൽ ആണ്. ഇത്തരം കരാറുകളുടെയൊന്നും കോപ്പികൾ ഈ പെണ്‍കുട്ടികൾക്ക് കൊടുക്കാറുമില്ല. ഇത്തരം സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പെണ്‍കുട്ടികളിൽ അധികവും പുറത്തിറങ്ങുന്നത് കടുത്ത ശാരീരിക-മാനസീക പ്രശ്നങ്ങളോടെയാണ് എന്നത് ഈ വിഷയത്തിന്റെ ഗൌരവം ഏറെ വർദ്ധിപ്പിക്കുന്നു. ഏതൊരു സ്ഥാപനവും അതതു നാട്ടിലെ സാമൂഹ്യവ്യവസ്ഥയെ തകർക്കാത്ത വിധത്തിൽ നിയമങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ടേ മുന്നോട്ടു പോകാവൂ. എന്നാൽ ഇവിടെ സംഭവിക്കുന്നത് നേരെ വിപരീതമാണ്. സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും സത്വരശ്രദ്ധ പതിയേണ്ട ഒരു വിഷയം ആണ് ഇത്. അല്ലെങ്കിൽ ഈ അടിമത്തപ്രശ്നം സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ഏറെ ദൂരവ്യാപകമായിരിക്കും!!! * * * |
* * *
എഡിറ്റോറിയല്‍ ബോര്‍ഡ് ------------------------------------ ചീഫ് എഡിറ്റര്‍ : ഡെന്നി ചിമ്മൻ മാനേജിംഗ് എഡിറ്റർ : ബിജു ചിനായ് സബ് എഡിറ്റര്‍ : രഞ്ജന ഡെന്നി ലീഗല്‍ അഡ്വൈസര്‍ : അഡ്വ.അനില്‍ ഡേവിഡ് --------------------------------------- * * * |