തങ്ങളുടെ തൊട്ടടുത്ത സമൂഹങ്ങളിൽ ഉണ്ടാവുന്ന പ്രശ്നങ്ങളിൽ, ഒരു കൊച്ചു ലോകത്തേക്ക് മാത്രം നോക്കിയിരുന്നു അഭിപ്രായം പറയുന്ന വ്യക്തികൾ ഒരിക്കലും അവസാനിക്കാത്ത പ്രശ്നങ്ങളിൽ ആണ് അഭിപ്രായപ്രകടനം നടത്തുന്നത് . നമുക്ക് ചുറ്റും ഒരു പ്രശ്നം കാണുമ്പോൾ അതിന്റെ ആഴത്തിലും വിശാലതയിലും ഉള്ള പരിഹാരതെക്കുരിച്ചു ഗൌരവതരമായി ചിന്തിക്കുന്നവർ എത്തിപ്പെടുന്നത് ഒരേ പോയിന്റിൽ ആണ്. അതിന്റെ സമഗ്ര വിശദീകരണം ആണ് ഹ്യുഗോ ചാവെസിന്റെ വാക്കുകളിൽ തെളിയുന്നത്. ഐക്യരാഷ്ട്രസഭയുടെ അസ്ഥിത്വത്തെയും വ്യക്തിത്വത്തെയും സംബന്ധിച്ച ചില തെറ്റുകളെയും തിരുത്തലുകളേയും നമുക്കിവിടെ വീക്ഷിക്കാം.
ഹ്യുഗോ ചാവെസ് ഐക്യരാഷ്ട്രസഭയിൽ നടത്തിയ ഒരു പ്രസക്ത പ്രഭാഷണം:
വിശിഷ്ട വ്യക്തികളേ,സുഹൃത്തുക്കളേ… അഭിവാദ്യങ്ങൾ,
ഈ സമ്മേളനത്തിന്റെ ഹേതുവായ ഉദ്ദേശ്യം തന്നെ പൂര്‍ണമായും വികൃതമാക്കിയിരിക്കുന്നു. ചര്‍ച്ചകളുടെ അടിച്ചേല്‍പ്പിക്കപ്പെട്ട കേന്ദ്രമായിത്തീര്‍ന്ന പരിഷ്ക്കാര പ്രക്രിയയെന്ന് പറയപ്പെടുന്ന കാര്യമാകട്ടെ, അതീവ പ്രാധാന്യമുള്ള അടിയന്തര പ്രശ്നങ്ങളെ, ലോകജനതയാകെ അടിയന്തരപ്രാധാന്യം നല്കുന്ന യഥാര്‍ത്ഥ പ്രശ്നങ്ങളെ, യഥാര്‍ത്ഥ വികസനത്തിനും ജീവിതത്തിനുമായി നമ്മുടെ രാജ്യങ്ങള്‍ നടത്തുന്ന പരിശ്രമങ്ങളെ തടസ്സപ്പെടുത്തുകയും അട്ടിമറിക്കുകയും ചെയ്യുന്ന യഥാര്‍ത്ഥ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ചില നടപടികള്‍ കൈക്കൊള്ളുന്ന കാര്യത്തെ, പിന്നാമ്പുറത്തേക്ക് തള്ളി.
സഹസ്രാബ്ദ ഉച്ചകോടി കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷം അവശേഷിക്കുന്ന കടുത്ത യാഥാര്‍ത്ഥ്യമെന്തെന്നാല്‍ അവിടെ നിശ്ചയിച്ച ലക്ഷ്യങ്ങളില്‍ മഹാ ഭൂരിപക്ഷവും- അവയാകട്ടെ തീര്‍ച്ചയായും വളരെ മിതമായിരുന്നു താനും – പ്രാവര്‍ത്തികമാവില്ല. 2015 ആകുമ്പോഴേക്ക് പട്ടിണിക്കാരായ 842 ദശലക്ഷത്തിന്റെ എണ്ണം പാതിയാക്കാനാണ് നാം വേഷം കെട്ടുന്നത്.
നിലവിലുള്ള തോതനുസരിച്ച് 2215 ല്‍ നമുക്ക് ആ ലക്ഷ്യം നിറവേറ്റാനായേക്കും. ഈ സഭയിലുള്ള എത്ര പേരുണ്ടാവും അത് ആഘോഷിക്കാന്‍? അത് തന്നെ നമ്മുടെ പ്രകൃതിയേയും പരിസ്ഥിതിയേയും ഭീഷണിപ്പെടുത്തുന്ന സംഹാരപ്രക്രിയയെ അതിജീവിക്കാന്‍ മനുഷ്യരാശിക്ക് കഴിയുമെങ്കില്‍!
2015 ആവുന്നതോടെ, സാര്‍വത്രികമായ പ്രാഥമിക വിദ്യാഭ്യാസം ആര്‍ജ്ജിക്കുമെന്ന് നാം അവകാശപ്പെട്ടിരുന്നു. നിലവിലുള്ള തോതനുസരിച്ച് ആ ലക്ഷ്യം 2100 ന് ശേഷമേ കൈവരിക്കാനാവൂ. എങ്കില്‍ അത് ആഘോഷിക്കാനായി നമുക്ക് തയ്യാറെടുക്കാം.
ഈ ഭൂമിയുടെ സുഹൃത്തുക്കളെ,ഇതൊരു ദു:ഖകരമായ നിഗമനത്തിലേക്കാണ് നമ്മെ നയിക്കുന്നത്. ഐക്യരാഷ്ട്ര സഭ, അതിന്റെ മാതൃക, അപചയപ്പെട്ടുകഴിഞ്ഞു. പരിഷ്ക്കാരത്തെക്കുറിച്ച് മാത്രമല്ല ഇപ്പറയുന്നത്. ഇരുപത്തി ഒന്നാം നൂറ്റാണ്ട് അവകാശപ്പെടുന്നത് അഗാധമായ മാറ്റങ്ങളാണ്.
നമുക്ക് നമ്മുടെ ചിറകുകള് പരത്താം, പറക്കാം. ഭീതികരമായ നിയോ ലിബറല്‍ ആഗോളവത്ക്കരണത്തെ കുറിച്ച് നമുക്ക് അറിയാം. പക്ഷേ പരസ്പരബന്ധിതമായ ലോകമെന്നത് ഒരു പ്രശ്നമായല്ല, ഒരു വെല്ലുവിളിയായി നാം നേരിടേണ്ട യാഥാര്‍ത്ഥ്യമാണ്.
അത് സാധിതമാവണമെങ്കില്‍ ഒരു പുതിയ സംഘടന നിലവില്‍ വന്നേ പറ്റൂ. ഈ ഐക്യരാഷ്ട്ര സഭ പ്രവര്ത്തനക്ഷമമേ അല്ല. നമുക്ക് അത് പറഞ്ഞേ പറ്റൂ. അതാണ് വാസ്തവം. ഈ മാറ്റങ്ങള്‍ക്ക് വെനസ്വേല ചൂണ്ടിക്കാട്ടുന്നവയ്ക്ക് ഞങ്ങളുടെ അഭിപ്രായത്തിന് രണ്ട് ഘട്ടങ്ങളുണ്ട്.
ആസന്ന ഭാവിയുടെ ഘട്ടവും പ്രതീക്ഷയുടെ ഘട്ടവും. ഒരു ഉട്ടോപ്യ തന്നെ ഇതില്‍ ആദ്യത്തേത് പഴയവ്യവസ്ഥ പ്രകാരം ഒപ്പുവെച്ച കരാറുകളുടെ അടിസ്ഥാനത്തിലുള്ളതാണ്. ഞങ്ങള്‍ അവയില്‍ നിന്ന് ഒളിച്ചോടുന്നില്ല. ആ മാതൃകക്ക് മൂര്‍ത്തമായ നിര്‍ദേശങ്ങള്‍ പോലും, ഹ്രസ്വകാലത്തേക്കുള്ളവ, ഞങ്ങള്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്.
പക്ഷേ ശാശ്വതമായ ലോകസമാധാനത്തെപ്പറ്റിയുള്ള സ്വപ്നം, പട്ടിണി കാരണം അപമാനിതമാവാത്ത ഒരു ലോകത്തെക്കുറിച്ചുള്ള സ്വപ്നം, രോഗവും നിരക്ഷരതയുമില്ലാത്ത ലോകത്തെക്കുറിച്ചുള്ള സ്വപ്നം, ഇതിനാകട്ടെ, ആഴത്തിലുള്ള വേരുകള്‍ മാത്രം പോര, പറക്കാനായി പരത്തുന്ന ചിറകുകളും വേണം.
നമുക്ക് നമ്മുടെ ചിറകുകള് പരത്താം, പറക്കാം. ഭീതികരമായ നിയോ ലിബറല്‍ ആഗോളവത്ക്കരണത്തെ കുറിച്ച് നമുക്ക് അറിയാം. പക്ഷേ പരസ്പരബന്ധിതമായ ലോകമെന്നത് ഒരു പ്രശ്നമായല്ല, ഒരു വെല്ലുവിളിയായി നാം നേരിടേണ്ട യാഥാര്‍ത്ഥ്യമാണ്.
ദേശീയ യാഥാര്‍ത്ഥ്യങ്ങളുടെ അടിസ്ഥാനത്തില്‍, നമുക്ക് വിവരങ്ങള്‍ കൈമാറാം, കമ്പോള ബന്ധങ്ങളെ സംയോജിപ്പിക്കാം, പരസ്പര ബന്ധിതമാവാം. പക്ഷേ അതേസമയം ദേശീയമായ പരിഹാരങ്ങളില്ലാത്ത പ്രശ്നങ്ങളും ഉണ്ട് എന്ന കാര്യം നാം മനസിലാക്കണം.
റേഡിയോ ആക്ടീവത ഉള്ള മേഘങ്ങള്‍,എണ്ണവില, രോഗങ്ങള്‍, ആഗോളതാപനം, ഓസോണ്‍ പാളികളിലെ വിള്ളലുകള്‍- ഇവയൊന്നും ആഭ്യന്തരപ്രശ്നങ്ങളല്ല. നാമെല്ലാം അടങ്ങുന്ന ഈ ഐക്യരാഷ്ട്ര സഭയുടെ രൂപവത്ക്കരണത്തിലേക്ക് വന്‍ ചുവട് വെയ്ക്കുമ്പോള്‍, ജനങ്ങളെ കുറിച്ച് പറയുമ്പോള്‍, ഞങ്ങള്‍ ഈ അസംബ്ലിയ്ക്ക് മുമ്പായി അത്യന്താപേക്ഷിതമായ 4 പരിഷ്ക്കാര നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നു.
ഒന്ന്, സ്ഥിരാംഗങ്ങളെയും സ്ഥിരമല്ലാത്ത അംഗങ്ങളേയും ഒരേപോലെ വികസിപ്പിക്കുന്ന സെക്യുരിറ്റി കൗണ്‍സിലിന്റെ പരിഷ്ക്കാരം എന്നു വെച്ചാല്‍ നവവികസിത രാജ്യങ്ങള്‍ക്കും വികസ്വര രാജ്യങ്ങള്‍ക്കും ഒരുപോലെ സ്ഥിരാംഗവും അസ്ഥിരാംഗവും ആവാനുള്ള അവസരം നല്‍കണം.
രണ്ടാമത്, ഐക്യരാഷ്ട്രസഭയുടെ ജോലി മെച്ചപ്പെടുത്തല്‍ നാം ഉറപ്പ് വരുത്തണം. അതുവഴി സുതാര്യത വര്‍ദ്ധിപ്പിക്കണം, അത് കുറയുകയല്ല വേണ്ടത്. മൂന്നാമത് സെക്യൂരിറ്റി കൗണ്‍സിലിന്റെ തീരുമാനങ്ങള്‍ വീറ്റോ ചെയ്യുന്ന കാര്യം അടിയന്തിരമായി നിരോധിക്കണം.
കഴിഞ്ഞ ആറ് വര്‍ഷക്കാലമായി ഞങ്ങള്‍ വെനസ്വേല ഇതാവശ്യപ്പെട്ടു വരികയാണ്. വരേണ്യതയുടെ ആ അവശിഷ്ടം ,സമത്വവും ജനാധിപത്യവും ആയി ഒത്തുപോവില്ല. നാലാമതായി, സെക്രട്ടറി ജനറലിന്റെ പങ്ക് ശക്തിപ്പെടുത്താനാവണം. നിവാരണ നയതന്ത്രവുമായി ബന്ധപ്പെട്ടുകൊണ്ട് ആ പദവിയിലുള്ള ആളുടെ രാഷ്ട്രീയമായ ഔദ്യോഗിക കര്‍ത്തവ്യനിര്‍വഹണം ശക്തിപ്പെടുത്താനാവണം. പങ്ക് ഫലവത്താക്കണം.
പ്രശ്നങ്ങളുടെ ഗൗരവാവസ്ഥ കൂടുതല്‍ ആഴത്തിലുള്ള മാറ്റം ആവശ്യപ്പെടുന്നു. കൂടുതല്‍ പരിഷ്ക്കാരങ്ങള്‍ മാത്രം പോരാ. ഞങ്ങള്‍ ലോകത്താകെയുള്ള ജനങ്ങള്‍ പ്രതീക്ഷിച്ചുനില്‍ക്കുന്ന മാറ്റത്തിനടുത്തുമൊന്നുമെത്താത്ത അത്.
വെറും പരിഷ്ക്കാരങ്ങള്ക്കപ്പുറം ഞങ്ങള്‍ വെനസ്വേലക്കാര്‍ക്ക് നിര്‍ദ്ദേശിക്കാനുള്ളത് ഒരു പുതിയ ഐക്യരാഷ്ട്ര സഭയുടെ സ്ഥാപനത്തിനാണ്. അല്ലെങ്കില്‍ സൈമണ്‍ ബൊളിവാറുടെ ഗുരുനാഥന് സൈമണ്‍ റോഡ്രിഗ്സ് പറഞ്ഞതുപോലെ ”ഒന്നുകില്‍ നാം കണ്ടുപിടിക്കണം, അല്ലെങ്കില്‍ നമുക്ക് പിഴക്കണം” കഴിഞ്ഞ ജനുവരിയില്‍ പോര്‍ട്ടോ അലഗ്രയില്‍ നടന്ന ലോക സോഷ്യല്‍ ഫോറത്തില്‍ ഒട്ടനവധി മഹദ് വ്യക്തികള്‍ ആവശ്യപ്പെട്ടത് ആവര്‍ത്തിച്ചുള്ള അന്താരാഷ്ട്ര നിയമലംഘനങ്ങള്‍ തുടരുന്ന പക്ഷം ഐക്യരാഷ്ട്രസഭ അമേരിക്കയില്‍ നിന്ന് പുറത്തുവരണമെന്നാണ്. ഇന്ന് നമുക്കറിയാം,ഇറാഖില്‍ കൂട്ടക്കൊലയ്ക്കുള്ള മാരകായുധങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്ന്.
അമേരിക്കന്‍ ജനത തങ്ങളുടെ നേതാക്കളോട് നിജസ്ഥിതി വെളിപ്പെടുത്തണമെന്ന് ശക്തമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ലോകജനതയും ആവശ്യപ്പെടുന്നത് അത് തന്നെയാണ്. കൂട്ടക്കൊലയ്ക്കുള്ള ഒരായുധവും ഒരിക്കലും അവിടെ ഉണ്ടായിരുന്നില്ല.
എന്നിട്ടും ഇറാഖില്‍ ബോംബ് വര്‍ഷം നടന്നു. അത് കടന്നാക്രമിക്കപ്പെട്ടു. ഇപ്പോഴും അധിനിവേശം തുടരുകയാണ്. ഇതെല്ലാം സംഭവിച്ചത് ഐക്യരാഷ്ട്ര സഭയുടെ കണ്മുന്നിലാണ്. അതുകൊണ്ടാണ് ഐക്യരാഷ്ട്ര സഭ, അത് പാസാക്കിയ പ്രമേയങ്ങള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കാത്ത ഒരു രാജ്യത്ത് നിന്നും പുറത്ത് വരണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നത്.
ഒരു ബദല്‍ എന്ന നിലക്ക് വന്ന നിര്‍ദേശങ്ങളിലൊന്ന് ജറുസലേമിനെ അന്താരാഷ്ട്ര നഗരമാക്കുക എന്നതാണ്. ഇന്ന് പലസ്തീനെ ബാധിക്കുന്ന വര്‍ത്തമാനകാല സംഘര്‍ഷങ്ങള്‍ക്കുള്ള ഒരു ഉത്തരം എന്ന നിലയ്ക്ക് ഈ നിര്‍ദേശം ഉദാരമായ ഒന്നാണ്.
എന്നിരിക്കിലും ഒരു യാഥാര്‍ത്ഥ്യമാവാന്‍ ഏറെ പ്രയാസമുള്ള സവിശേഷതകളാണ് അതിന്. അതുകൊണ്ടാണ് തെക്കിന്റെ വിചാരകനായ സൈമണ്‍ ബൊളിവര്‍ 1815 ല്‍ വെച്ച നിര്‍ദേശം ഞങ്ങളുന്നയിക്കുന്നത്. അന്ന് അദ്ദേഹം പറഞ്ഞത് ഒരു അന്താരാഷ്ട്ര നഗരം നിര്‍മിക്കപ്പെട്ടാല്‍ അത് ഐക്യത്തിന്റെ ആശയത്തെ ശക്തിപ്പെടുത്തുമെന്നാണ്.
ഞങ്ങള്‍ കരുതുന്നു അതിന്റേതായ പരമാധികാരവും അതിന്റേതായ ശക്തിയും അതിന്റേതായ ധാര്‍മികതയുമുള്ള ഒരു അന്താരാഷ്ട്ര നഗരം, ലോകത്തുള്ള സകല രാജ്യങ്ങളേയും പ്രതിനിധാനം ചെയ്യുന്ന ഒരു കേന്ദ്രം സ്ഥാപിക്കാനുള്ള സമയമായിരിക്കുന്നു.
സമതുലിതാവസ്ഥയില്ലാത്ത അഞ്ചു ഭൂഖണ്ഡങ്ങളേയും സമീകരിച്ചു നിര്‍ത്താന്‍ ഇത്തരമൊരു അന്താരാഷ്ട്ര നഗരത്തിന് കഴിയണം. ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനം തെക്കായിരിക്കണം.
മഹതികളേ, മഹാന്മാരേ അഭൂതപൂര്‍വമായ ഒരു ഊര്‍ജ്ജ പ്രതിസന്ധിയാണ് നാം അഭിമുഖീകരിക്കുന്നത്. തടഞ്ഞുനിര്‍ത്താനാകാത്ത വിധം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഊര്‍ജ്ജ ഉപയോഗം, സര്‍വകാല റെക്കോഡുകളും ഭേദിച്ച് കുതിച്ചുയരുകയാണ്.
അതേസമയം എണ്ണസംഭരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ വറ്റിവരളുകയാണ്. ലോകത്തെങ്ങുമുള്ള എണ്ണറിസര്വുകള് ക്ഷയിച്ചുവരികയാണ്. എണ്ണ തന്നെ വറ്റിത്തീരാന് പോവുകയാണ്.
2020 ആവുമ്പോള്‍ എണ്ണയ്ക്കുള്ള പ്രതിദിന ഡിമാന്റ് 12 കോടി ബാരല്‍ ആയിരിക്കും. ഭാവിയിലെ വര്‍ദ്ധനവ് കണക്കാക്കാതെയാണ് ഇത്തരമൊരു കണക്ക്. പക്ഷേ ആ കണക്കനുസരിച്ച് തന്നെ മാനവരാശി ഇന്നേവരെ ഉപഭോഗം നടത്തിയ അത്രയും എണ്ണ 20 വര്‍ഷം കൊണ്ട് ഉപയോഗിച്ച് തീര്‍ക്കും.
ഇതിനര്‍ത്ഥം, അനിവാര്യമായും കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് കൂടുമെന്നാണ്, നമ്മുടെ ഈ ഭൂഗോളത്തിന്റെ ഉഷ്ണം ഇനിയും കൂടുമെന്നാണ്. ഇത്തരം യാഥാര്‍ത്ഥ്യങ്ങളെ അവഗണിച്ചതിന്റെ വേദനാജനകമായ അനുഭവമാണ് കത്രീനച്ചുഴലി. കഴിഞ്ഞ വര്‍ഷം നാം കണ്ട ചുഴലിയുടെ സര്‍വസംഹാരിയായ ശക്തി വര്‍ദ്ധിക്കുന്നതിന് പിന്നിലുള്ള അടിസ്ഥാനപരമായ കാര്യം സമുദ്രങ്ങളുടെ ഊഷ്മാവ് കൂടുന്നതാണ്.
യുനൈറ്റഡ് സ്റ്റേറ്റ്സിലെ ജനതയോട് നമുക്കുള്ള അഗാധമായ അനുശോചനം നാം അറിയിക്കുവാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുക. അവിടത്തെ ജനത അമേരിക്കയിലുള്ള ജനങ്ങളുടേയും, ഭൂമിയില്‍ മറ്റു ഭാഗങ്ങളിലുള്ള ജനതകളുടേയും സഹോദരീ സഹോദരന്മാരാണ്.
കുതിച്ചുയരുന്ന സംഹാരാത്മകശേഷിയുള്ള ഒരു സാമൂഹിക സാമ്പത്തിക മാതൃകയോട് സമനില തെറ്റിയ മട്ടില്‍ അഭ്യര്‍ത്ഥന നടത്തിക്കൊണ്ട് മാനവരാശിയെ ബലിദാനം നല്‍കുന്നത് അപ്രായോഗികവും അധാര്‍മികവുമാണ്. അവര്‍ തന്നെ പടച്ചുവിട്ട തിന്മകളുടെ പരിഹാരത്തിനായി അത്തരമൊരാശയം പ്രചരിപ്പിക്കുന്നതും അടിച്ചേല്‍പ്പിക്കുന്നതും ആത്മഹത്യാപരമായിരിക്കും .
ഏറെ മുമ്പല്ല,അമേരിക്കന്‍ പ്രസിഡന്റ് അമേരിക്കന്‍ രാഷ്ട്രങ്ങളെ ഒരു സംഘടനയുടെ യോഗത്തില്‍ ചെന്ന് ലാറ്റിനമേരിക്കയും കരീബിയന്‍ നാടുകളും കമ്പോളോന്മുഖ നയങ്ങള്‍ കൂടുതലായി നടപ്പാക്കണമെന്നും തുറന്ന കമ്പോളനയം എന്ന് വെച്ചാല്‍ നിയോലിബറല്‍ നടപടികള്‍ പിന്തുടരണമെന്നും ആവശ്യപ്പെടുകയുണ്ടായി.
യഥാര്‍ത്ഥത്തില്‍ ഇന്ന് ഞങ്ങളുടെ ജനതകള്‍ അനുഭവിക്കുന്ന വര്‍ത്തമാനകാല ദുരന്തങ്ങളുടെ അടിസ്ഥാനകാരണം തന്നെ നിയോ ലിബറല്‍ മുതലാളിത്തമാണ്. വാഷിങ്ടണ്‍ സമവായമാണ്. ഇതെല്ലാം ചേര്‍ന്ന് കടുത്ത തോതിലുള്ള ദുരിതമാണ്, അസമത്വമാണ്, അനന്തമായ ദുരന്തങ്ങളാണ് ഈ ഭൂഖണ്ഡത്തിലെ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചത്.
മിസ്റ്റര്‍ പ്രസിഡന്റ്, ഇന്ന് മറ്റു ഏതു കാലത്തേതിലുമേറെയായി നമുക്ക് വേണ്ടത് ഒരു നവലോക സാമ്പത്തിക ക്രമമാണ്. 31 വര്‍ഷം മുൻപ്, ഐക്യരാഷ്ട്ര സഭയുടെ പതിനാറാമത് വിശേഷാല്‍ സമ്മേളനത്തിലാണ്.
നവലോകസാമ്പത്തിക ക്രമത്തിനുള്ള പദ്ധതിയും രാഷ്ട്രങ്ങളുടെ സാമ്പത്തികാവകാശങ്ങളും കടമകളും സംബന്ധിച്ചുള്ള പ്രമാണവും വന്‍ ഭൂരിപക്ഷത്തോടെ ( ആറിനെതിരെ 120 വോട്ടുകളോടെ- വിട്ടുനിന്നവ 10) അംഗീകരിക്കപ്പെട്ടത് എന്ന കാര്യം ഓര്‍ക്കുക.
ഐക്യരാഷ്ട്ര സഭയില്‍ വോട്ടിങ്ങ് സാധ്യമായ കാലത്താണ് ഇത് സംഭവിച്ചത്. ഇപ്പോള്‍ വോട്ടെടുപ്പ് അസാധ്യമാണ്. വെനസ്വേലയുടെ പേരില്‍ അസാധുവും നിരര്‍ത്ഥകവും ക്രമരഹിതവുമായ ഏതൊന്നിനെ ഞാന്‍ അധിക്ഷേപിക്കുന്നുവോ അത്തരം രേഖകള്‍ക്ക് അവര്‍ അംഗീകാരം നല്‍കുകയാണ്.
ഈ രേഖ (ഐക്യരാഷ്ട്ര സഭ പരിഷ്ക്കരിക്കുന്നതിനുള്ള കരട് രേഖ സെപ്റ്റംബര്‍-13-2005 ) നിലവിലുള്ള ഐക്യരാഷ്ട്ര സഭാ നിയമങ്ങളെ ലംഘിച്ചുകൊണ്ടാണ് പാസ്സാക്കിയെടുത്തത്. ഈ രേഖ അസാധുവാണ്. ഈ രേഖ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. വെനസ്വേലന്‍ ഗവണ്മെന്റ് അത് പരസ്യമാക്കും.
ഐക്യരാഷ്ട്ര സഭയില്‍ നഗ്നവും നാണം കെട്ടതുമായ ഏകാധിപത്യം ഞങ്ങള്‍ക്ക് സ്വീകാര്യമല്ല. ഈ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടേ പറ്റൂ. അതാണ് സഹപ്രവര്‍ത്തകരേ, രാജ്യതലവന്മാരേ, ഭരണത്തലവന്മാരേ, ഞാന്‍ അഭ്യര്‍ത്ഥിക്കുന്നത്, ഇത് ചര്‍ച്ചയ്ക്ക് വിധേയമാക്കണമെന്ന്!
പ്രസിഡന്റ് നെസ്റ്റര്‍ കിര്‍ച്ച്നറെ കണ്ടിട്ടാണ് ഞാന്‍ നേരെ ഇങ്ങോട്ട് വരുന്നത്. ഈ രേഖ ഞാന്‍ പുറത്തെടുക്കുകയായിരുന്നു. അഞ്ച് മിനിട്ടേ ആയിട്ടുള്ളൂ, ഞങ്ങളുടെ പ്രതിനിധി സംഘത്തിന് ഈ രേഖ കിട്ടിയിട്ട്. അതും ഇംഗ്ലീഷില്‍ മാത്രം. ഈ രേഖ ഏകാധിപത്യപരമായ ചുറ്റിക പ്രയോഗത്താല്‍ അംഗീകരിക്കപ്പെട്ടതാണ്.
ഞാന്‍ ഇവിടെ നില്‍ക്കുന്നത്,അതിനെ നിയമവിരുദ്ധവും നിരര്‍ത്ഥകവും അസാധുവും ക്രമവിരുദ്ധവും എന്ന് അധിക്ഷേപിക്കാനാണ്.
കേള്‍ക്കുക, മിസ്റ്റര്‍ പ്രസിഡന്റ്, നമ്മള് ഇത് അംഗീകരിക്കുന്ന പക്ഷം തീര്‍ച്ചയായും നാം പരാജിതരാകും. നമുക്ക് വെളിച്ചങ്ങളെല്ലാം അണയ്ക്കാം, വാതിലുകളും ജനലുകളുമെല്ലാം അടച്ചുപൂട്ടാം. അവിശ്വസിനീയമായിരിക്കും അത്. ഈ ഹാളില്‍ ഏകാധിപത്യത്തിനെ സ്വീകരിക്കുന്നത്. ഞങ്ങള്‍ പറയുകയായിരുന്നു, മറ്റേത് കാലത്തേക്കാളുമേറെയായി നാം പാതിവഴിക്ക് ഉപേക്ഷിച്ചുപോയ ആശയങ്ങളെ വീണ്ടെടുക്കേണ്ടതുണ്ട്.
നവലോക സാമ്പത്തിക ക്രമത്തെക്കുറിച്ച് ഈ പൊതു അസംബ്ലി 1974 ല്‍ അംഗീകരിച്ച നിര്‍ദേശത്തെ പോലുള്ള പഴയകാര്യങ്ങളെ, അതിലെ മൂലത്തിലെ രണ്ടാം വകുപ്പ് പ്രകാരം, മുമ്പ് വിദേശനിക്ഷേപകരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്വത്തുക്കളും പ്രകൃതിവിഭവങ്ങളും ദേശസാല്ക്കരിക്കാന് ദേശരാഷ്ട്രങ്ങള്ക്കുള്ള അവകാശം ഉറപ്പിച്ചു പറയുന്നുണ്ട്.
അസംസ്കൃത സാധനങ്ങളുടെ ഉത്പാദകര്‍ക്ക് പരസ്പരം മത്സരമൊഴിവാക്കാനുള്ള കാര്‍ട്ടലുകള്‍ രൂപവത്കരിക്കാമെന്ന നിര്‍ദേശവും അത് മുന്നോട്ട് വെച്ചിട്ടുണ്ട്. 1974 മെയിലെ 3021ാം പ്രമേയത്തില്‍ വളരെ അടിയന്തിരപ്രാധാന്യത്തോടെ നവലോക സാമ്പത്തിക ക്രമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിനുള്ള അതിന്റെ ദൃഢനിശ്ചയം പൊതു അസംബ്ലി പ്രഖ്യാപിച്ചതാണ്.
അത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നോ ? സൂക്ഷിച്ച് കേള്‍ക്കുക ” രാഷ്ട്രങ്ങളുടെ സാമ്പത്തിക സാമൂഹിക വ്യവസ്ഥകള്‍ എന്തായിരുന്നാലും ശരി,അവ തമ്മിലുള്ള തുല്യതയും പരമാധികാരവും പരസ്പരാശ്രിതത്വവും പൊതുതാത്പര്യവും സഹകരണവും ഉറപ്പുവരുത്തുന്നതിനായി വികസ്വര-വികസിത രാഷ്ട്രങ്ങള്‍ തമ്മിലുള്ള അസമത്വങ്ങള്‍ തിരുത്തിക്കൊണ്ടും, അനീതികള്‍ മാറ്റിക്കൊണ്ടും നമ്മുടെ തലമുറയ്ക്കും വരുംകാല തലമുറകള്‍ക്കും സമാധാനവും നീതിയും സുസ്ഥിരമായ സാമൂഹിക സാമ്പത്തിക വികസനവും ഉറപ്പു നല്കത്തക്ക വിധത്തില്‍”!
ബ്രെട്ടന്‍ വുഢ്ഡില് രൂപകല്പന ചെയ്യപ്പെട്ട പഴയസാമ്പത്തിക ക്രമത്തെ പുതുക്കിപ്പണിയുക എന്നതായിരുന്നു നവലോക സാമ്പത്തിക ക്രമത്തിന്റെ മുഖ്യലക്ഷ്യം. ഞങ്ങള്‍ ജനതകള്‍- ഇത് വെനസ്വേലയുടെ കാര്യമാണ്-ഇപ്പോള്‍ ആവശ്യപ്പെടുന്ന ഒരു നവലോക സാമ്പത്തിക ക്രമം. പക്ഷേ അത് അടിയന്തിരമായും ഒരു അന്താരാഷ്ട്ര രാഷ്ട്രീയ ക്രമം കൂടിയാവണം. അന്താരാഷ്ട്ര നിയമങ്ങള്‍, തങ്ങളുടെ പുതിയ പ്രമാണങ്ങള്‍ രാഷ്ട്രങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ഏതാനും ചില രാജ്യങ്ങളെ അനുവദിക്കാന്‍ നമുക്കാവില്ല-” തടയിടല്‍ യുദ്ധം പോലുള്ള പ്രമാണങ്ങള്‍ !
ഓ തടയിടല്‍ യുദ്ധത്തിന്റെ പേരില്‍ അവര്‍ നമ്മെ ഭീഷണിപ്പെടുത്തുകയാണോ ? അങ്ങനെയെങ്കില്‍ ”സംരക്ഷിക്കാനുള്ള ഉത്തരവാദിത്ത” പ്രമാണങ്ങളെപ്പറ്റി എന്തുപറയുന്നു? നാം,നമ്മോട് തന്നെ ചോദിക്കേണ്ടിയിരിക്കുന്നു ആരാണ് നമ്മെ സംരക്ഷിക്കാന്‍ പോവുന്നത് ? എങ്ങനെയാണവര്‍ സംരക്ഷിക്കുന്നത് ?
ശരിക്കും സംരക്ഷണം വേണ്ടത് യുനൈറ്റഡ് സ്റ്റേറ്റ്സിനാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കത്രീനച്ചുഴലിയുണ്ടാക്കി വെച്ച ദുരന്തം വേദനാപൂര്‍വ്വം നമ്മെ പഠിപ്പിച്ച കാര്യമാണത്. അവര്‍ക്ക് മുന്‍കൂട്ടി പ്രഖ്യാപിക്കപ്പെട്ട പ്രകൃതി ദുരന്തത്തില്‍ നിന്ന് തങ്ങളെ രക്ഷിക്കാന്‍ കഴിവുള്ള ഒരു സര്‍ക്കാറില്ല.
നാം പരസ്പരം സഹായിക്കുന്ന കാര്യത്തെപ്പറ്റിയാണല്ലോ പറഞ്ഞുവരുന്നത്. സാമ്രാജ്യത്വത്തെ രൂപപ്പെടുത്തുന്ന അത്യപകടകരങ്ങളായ സങ്കല്പങ്ങളാണ് ഇടപെടലിസം. ദേശരാഷ്ട്രങ്ങളുടെ പരമാധികാരത്തിന് നേരെയുണ്ടാകുന്ന അതിക്രമങ്ങളെ സാധൂകരിക്കാനുള്ള ശ്രമം.
ഇന്നത്തെ ലോകത്തെ അന്താരാഷ്ട്ര ബന്ധങ്ങളുടെ മൂലക്കല്ല്, ഞങ്ങള്‍ നിര്‍ദേശിക്കുന്ന നവലോക ക്രമത്തിന്റെ ആധാരവുമതേ, മിസ്റ്റര്‍ പ്രസിഡന്റ് അന്താരാഷ്ട്ര നിയമങ്ങളോടും ഐക്യരാഷ്ട്രസഭാ പ്രമാണങ്ങളോടും കാട്ടുന്ന പൂര്‍ണമായ ആദരവായിരിക്കും.
വളരെ കഴിവുറ്റ രീതിയില്‍ അന്താരാഷ്ട്ര ഭീകരതയോട് പൊരുതുക എന്ന കാര്യം അടിയന്തര പ്രാധാന്യമുള്ള ഒന്നാണ്. എന്നിരിക്കിലും,നീതീകരിക്കാനാവാത്ത പട്ടാള ആക്രമണങ്ങള്‍ അതും സര്‍വ്വ അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ചുകൊണ്ടുള്ളവ നടത്തുന്നതിനുള്ള ഒരു മുടന്തന്‍ ന്യായമായി നമുക്കതിനെ ഉപയോഗിച്ചുകൂടാ.സെപ്റ്റംബര്‍ 11 ന് ശേഷമുള്ള പ്രമാണം അത്തരത്തിലുള്ളതാണ്.
സത്യസന്ധവും പരസ്പരാഭിമുഖ്യവുമുള്ള സഹകരണം ഉണ്ടായെങ്കില്‍ മാത്രമേ ഈ അപകടകാരിയായ ദുരന്തത്തിന് അറുതി വരുത്താനാവൂ- അതോടൊപ്പം ചില വടക്കന്‍ രാജ്യങ്ങള്‍ പ്രയോഗിക്കുന്ന ഇരട്ടത്താപ്പ് അവസാനിപ്പിക്കുകയും വേണം.
ബൊളിവേറിയന്‍ വിപ്ലവം കഴിഞ്ഞ് വെറും ഏഴ് വര്‍ഷത്തിനകം വെനസ്വേലയിലെ ജനങ്ങള്‍ക്ക് സാമൂഹിക സാമ്പത്തിക മേഖലകളില്‍ വളരെ പ്രധാനപ്പെട്ട വലിയ മുന്നേറ്റങ്ങള്‍ ഉണ്ടാക്കാനായിട്ടുണ്ട്. 10,6400 വെനസ്വേലക്കാര്‍ എഴുതാനും വായിക്കാനും പഠിച്ചു.
ഞങ്ങള്‍ ആകെ 25 ദശലക്ഷം പേരാണ്. രാജ്യം ഏതാനും ദിവസങ്ങള്‍ക്കകം നിരക്ഷരത നിര്‍മ്മാര്‍ജ്ജനം ചെയ്ത പ്രദേശമാവും. ദാരിദ്ര്യം കാരണം എന്നും ബഹിഷ്കൃതരായിരുന്ന 30 ലക്ഷം വെനസ്വേലക്കാര്‍ പ്രാഥമിക സെക്കന്ററി വിദ്യാഭ്യാസത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു.
പതിനേഴ് ദശലക്ഷം വെനസ്വേലക്കാര്‍ ജനസംഖ്യയുടെ 70 ശതമാനം വരുമവര്‍. ആദ്യമായി സാര്‍വത്രിക വൈദ്യസഹായത്തിന് അര്‍ഹരായിരിക്കുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കകം എല്ലാ വെനസ്വേലക്കാര്‍ക്കും ഒന്നാന്തരം ആരോഗ്യപരിപാലന സേവനം ലഭ്യമാകും.
ജനസംഖ്യയുടെ പകുതിയോളം വരുന്ന 12 ദശലക്ഷം പേര്‍ക്ക് ചുരുങ്ങിയ വിലയ്ക്ക് ഏതാണ്ട് പത്ത് ലക്ഷത്തി എഴുപത്താറ് ടണ്‍ ഭക്ഷണം സബ്സിഡി നല്കി എത്തിച്ചുകൊടുക്കുന്നുണ്ട്. പത്ത് ലക്ഷം പേര്‍ക്ക് അത് തീര്‍ത്തും സൗജന്യമായാണ് നല്‍കുന്നത്.
അവര്‍ ഉയര്‍ന്ന് വരുന്നേയുള്ളൂ, ദാരിദ്ര്യത്തില്‍ നിന്ന്. പുതുതായി ഏഴ് ലക്ഷം പേര്‍ക്കാണ് തൊഴില്‍ നല്‍കിയത്. അത് വഴി തൊഴിലില്ലായ്മ ഒമ്പത് ശതമാനം കണ്ട് കുറയ്ക്കാനായി. ഇതെല്ലാം നടന്നത് ആഭ്യന്തരവും ബാഹ്യവുമായ കടന്നാക്രമണങ്ങള്‍ക്ക് നടുക്കാണ്.
ഒരു പട്ടാള അട്ടിമറിയും വാഷിങ്ടണ്‍ അടിച്ചേല്‍പ്പിച്ച ഒരു എണ്ണക്കമ്പനി അടച്ചിടലുമടക്കം ഈ ഗൂഡാലോചനകള്‍ എല്ലാമുണ്ടായിട്ടും ശക്തമായ മാധ്യമ സംവിധാനം വഴിയുള്ള കടുത്ത നുണപ്രചാരണം അഴിച്ചുവിട്ടിട്ടും സാമ്രാജ്യത്വത്തിന്റേയും അതിന്റെ സഖ്യശക്തികളുടേയും ഭീഷണി നിലവിലുണ്ടായിട്ടും ഒരു പ്രസിഡന്റിനെ വധിക്കണമെന്ന് ആഹ്വാനം ചെയ്യാന്‍ പോലും അവര്‍ തുനിഞ്ഞു!
മറ്റൊരു രാഷ്ട്രത്തലവന്റെ വധത്തിന് ആഹ്വാനം ചെയ്യാന്‍ ഒരാള്‍ക്ക് കഴിയുന്ന ഒരേയൊരു രാജ്യം അമേരിക്കയാണ്. പാറ്റ് റോബേട്ട്സണ് എന്ന ഈ വൈദിക ശ്രേഷ്ഠന് വൈറ്റ് ഹൗസിന് വളരെ വേണ്ടപ്പെട്ട ആളാണ്!
കൊലപാതകത്തിന് അദ്ദേഹം ആഹ്വാനം മുഴക്കി. അദ്ദേഹം അമേരിക്കയില്‍ ഏറെ സ്വതന്ത്രനാണ് ഇപ്പോള്‍. ഇതാണ് അന്താരാഷ്ട്ര ഭീകരത. ഞങ്ങള്‍ വെനസ്വേലയ്ക്ക് വേണ്ടി പോരാടും. ലാറ്റിനമേരിക്കന്‍ ഉദ്ഗ്രഥനത്തിനും ലോകത്തിനും വേണ്ടി പോരാടും.
മാനവരാശിയിലുള്ള അതിരറ്റ വിശ്വാസം ഞങ്ങള്‍ വീണ്ടും തറപ്പിച്ച് പറയുന്നു. ഒരു ജീവിവര്‍ഗമെന്ന നിലയ്ക്ക് നിലനില്‍ക്കണമെന്നതിനാല്‍ ഞങ്ങള്‍ സമാധാനത്തിനും നീതിയ്ക്കുമായി ദാഹിക്കുന്നു.
ഞങ്ങളുടെ രാഷ്ട്രത്തിന്റെ സ്ഥാപക പിതാവും ഞങ്ങളുടെ വിപ്ലവഗുരുവുമായ സൈമണ്‍ ബൊളിവര്‍ പ്രതിജ്ഞയെടുത്തത് ഒരിക്കലും തന്റെ കൈകളെ അലസമാവാന്‍ അനുവദിക്കില്ലെന്നാണ്. തന്റെ ആത്മാവിനെ വിശ്രമിക്കാന്‍ അനുവദിക്കില്ലെന്നാണ്.
സാമ്രാജ്യത്വത്തോട് ഞങ്ങളെ കൂട്ടിക്കെട്ടിയ ചങ്ങലക്കെട്ടുകള്‍ അറുത്തു മാറ്റുന്നതുവരെ! മാനവരാശിയെ വിമോചിപ്പിക്കുംവരെ നമ്മുടെ കൈകളെ വിശ്രമിക്കാന്‍ അനുവദിക്കരുതാത്ത, നമ്മുടെ ആത്മാക്കളെ വിശ്രമിക്കാന്‍ അനുവദിക്കരുതാത്ത, കാലമാണിപ്പോള്‍!
വാക്ക് സ്വാഭിമാനം അടിമയുടെ വികാരമല്ല. -അഡോള്‍ഫ് ഹിറ്റ്ലര്‍
ഫാസിസവും ബ്രൂട്ടസ്സുമാരും
1940-ല്‍ പുറത്തിറങ്ങിയ 'ഗ്രേറ്റ് ഡിക്റ്റെറ്റര്‍' എന്ന ചാപ്ലിന് സിനിമ അഡോള്‍ഫ് ഹിറ്റ്ലര്‍ക്കും സ്വേച്ചാധിപത്യത്തിനും എതിരായ കൊടുങ്കാറ്റ് ആയിരുന്നു. സിനിമയില്‍ പട്ടാളക്കാര്‍ക്ക് മുന്പില് ചാപ്ലിന് നടത്തുന്ന പ്രസംഗം ലോകത്തിലെ ഏറ്റവും നല്ല പ്രസംഗങ്ങളില്‍ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്.തന്റെ വ്യക്തിത്വവും നിലപാടുകളും ലോകത്തോട് വിളിച്ചു പറയുകയാണ് ചാപ്ലിന് ആ പ്രസംഗത്തിലൂടെ. ഇന്നും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലാത്ത ആ പ്രസംഗത്തിന്റെ സ്വതന്ത്ര പരിഭാഷ താഴെ ചേര്‍ക്കുന്നു:
ക്ഷമിക്കണം. ഒരു ചക്രവര്‍ത്തി ആകുന്നതു എന്റെ ആഗ്രഹവും ലക്ഷ്യവും അല്ല. ഞാന്‍ ആരെയും കീഴടക്കാണോ ഭരിക്കാനോ ഉദ്ദേശിക്കുന്നില്ല. കറുത്തവരെയും വെളുത്തവരെയും ജൂതരെയും അന്യമതസ്ഥരെയും എന്നുവേണ്ട, കഴിയുമെങ്കില്‍ എല്ലാവരെയും സഹായിക്കാന്‍ ആണ് എനിക്ക് ഇഷ്ടം. നമ്മള് എല്ലാം മറ്റുള്ളവരെ സഹായിക്കാന്‍ ആഗ്രഹിക്കുന്നു. മനുഷ്യര്‍ അങ്ങനെയാണ്. മറ്റുള്ളവരുടെ ദുരിതം കാണാന്‍ അല്ല, മറിച്ച്, പരസ്പരം സന്തോഷത്തോടെ ജീവിക്കാന്‍ ആണ് നാം ആഗ്രഹിക്കുന്നത്. മറ്റുള്ളവരെ വെറുക്കാനും നിന്ദിക്കാനും നാം ആഗ്രഹിക്കുന്നില്ല. എല്ലാവര്ക്കും ആവശ്യത്തിനു ഉള്ളത് നല്കാന് മാത്രമുള്ള സമ്പന്നത ഭൂമിക്ക് ഉണ്ട്. ഇവിടെ എല്ലാവര്ക്കും ഇടം ഉണ്ട്. ജീവിതത്തിന്റെ വഴി സ്വതന്ത്രവും സുന്ദരവും ആണ്. പക്ഷെ നമുക്ക് ആ വഴി നഷ്ടപ്പെട്ടിരിക്കുന്നു.
അത്യാര്‍ത്തി മനുഷ്യരുടെ ആത്മാവില്‍ വിഷം നിറച്ചിരിക്കുന്നു. ലോകത്തെ വെറുപ്പിന്റെ വേലിക്കെട്ടുകളാല്‍ വേര്‍തിരിച്ചിരിക്കുന്നു. ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ട നമ്മള് ധുരിതത്തിലെക്കും രക്തച്ചൊരിച്ചിലിലേക്കും നയിക്കപ്പെടുന്നു. നാം എല്ലാറ്റിനും വേഗം കൂട്ടാന്‍ പഠിച്ചിരിക്കുന്നു. പക്ഷെ നമ്മള് സ്വന്തം മുറിക്കുള്ളില്‍ ബന്ധനസ്തര്‍ ആണ്. സമൃദ്ധിയുടെ ധാരാളിത്തം നല്കുന്ന യന്ത്രസംവിധാനങ്ങള്‍ നമ്മെ ഒറ്റപ്പെടുത്തിയിരിക്കുന്നു. അറിവ് നമ്മെ ദോഷൈകദൃക്കുകള്‍ ആക്കി മാറ്റിയിരിക്കുന്നു. നാം ഒരുപാട് ചിന്തിക്കുകയും അല്പം മാത്രം സഹതപിക്കുകയും ചെയ്യുന്നു. യന്ത്രങ്ങളെക്കാള്‍ നമുക്ക് വേണ്ടത് മനുഷ്യത്വം ആണ്. കൌശലത്തെക്കാള് നമുക്ക് വേണ്ടത് അനുകമ്പയും മാന്യതയും ആണ്. ഈ ഗുണങ്ങള്‍ ഇല്ലങ്കില്‍ ജീവിതം വ്യര്‍ത്ഥവും അക്രമാസക്തവും ആയിത്തീരും.
സാങ്കേതികവിദ്യ മനുഷ്യരെ കൂടുതല്‍ അടുപ്പിച്ചിരിക്കുന്നു. ഓരോ കണ്ടുപിടുത്തവും മനുഷ്യന്റെ നന്മക്കും സാര്വ്വലൌകീകസാഹോദര്യത്തിനും വേണ്ടിയാണ്. എന്റെ ശബ്ദം കേള്‍ക്കുന്ന ദശലക്ഷക്കണക്കിനു നിരാലംബരായ പുരുഷന്മാരോടും സ്ത്രീകളോടും കുട്ടികളോടും വ്യവസ്ഥിതിയുടെ ഇരകളായി പീഡിപ്പിക്കപ്പെടുന്നവരോടും തുറുങ്കില്‍ അടക്കപ്പെടുന്ന നിരപരാധികളോടും ഞാന്‍ പറയുന്നു: 'ആശ കൈവെടിയരുത്'.
നമ്മുടെ ഏറ്റവും വലിയ ദുരവസ്ഥ നമ്മെ പൊതിഞ്ഞിരിക്കുന്ന അത്യാര്‍ത്തി ആണ്. മനുഷ്യന്റെ പുരോഗതിക്കു തടസ്സമാകുന്ന കലുഷിത ചിന്തകളാണ്. മനുഷ്യന്റെ വെറുപ്പ് അവസാനിക്കും. സ്വേ ച്ചാധിപതികള് എരിഞ്ഞു തീരും. ജനങ്ങളില്‍ നിന്നും അവര്‍ കവര്‍ന്നെടുത്ത പരമാധികാരം അവര്‍ തിരികെ ഏല്‍പ്പിക്കും. മനുഷ്യന്റെ മരണം വരെ സ്വാതന്ത്ര്യം ക്ഷയിച്ചു പോവില്ല.
നിങ്ങള്‍ സ്വയം അസ്വാഭാവിക മനുഷ്യര്‍ ആയിത്തീരരുത്. യന്ത്രത്തിന്റെ ഹൃദയവും മനസ്സും ഉള്ളവര്‍ ആകരുത്. നിങ്ങള്‍ ആരും യന്ത്രങ്ങള്‍ അല്ല; കന്നുകാലികളും അല്ല. നിങ്ങള്‍ മനുഷ്യര്‍ ആണ്. നിങ്ങള്‍ക്ക് ഹൃദയത്തില്‍ മനുഷ്യത്വവും സ്നേഹവും ഉണ്ട്. നിങ്ങള്‍ ആരെയും വെറുക്കുന്നില്ല. സ്നേഹശൂന്യരും പ്രകൃതിവിരുദ്ധരും ആണ് വെറുക്കുന്നത്. അടിമത്തത്തിന് വേണ്ടിയല്ല, സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് നാം പോരാടേണ്ടത്.
സെയിന്റ് ലൂക്കിന്റെ പതിനേഴാം അധ്യായത്തില്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു: ദൈവരാജ്യം മനുഷ്യന്റെ ഉള്ളില്‍ ആണ്.ഒരു മനുഷ്യന്റെയോ ഒരു കൂട്ടം മനുഷ്യരുടെയോ അല്ല, എല്ലാ മനുഷ്യരുടെയും ഉള്ളില്‍ ആണ് അത്. അതായത് നിങ്ങള്‍ ജനങ്ങളുടെ ഉള്ളില്‍ തന്നെയാണ് അത്.
നിങ്ങള്‍ക്ക് യന്ത്രങ്ങള്‍ നിര്‍മ്മിക്കുന്നതിനും സന്തോഷം സൃഷ്ടിക്കുന്നതിനും ജീവിതം സ്വതന്ത്രവും സുന്ദരവും അതിസാഹസികമായ ഒരു അത്ഭുതം ആക്കാനും ഉള്ള ശക്തിയുണ്ട്. ജനാധിപത്യത്തിന്റെ പേരില്‍ ആ ശക്തി ഉപയോഗിച്ച് നമുക്ക് അണിചേരാം. മനുഷ്യന് പ്രവര്‍ത്തിക്കാന്‍ അവസരം നല്കുന്ന, നിങ്ങളുടെ ഭാവിയും വാര്ദ്ധക്യസുരക്ഷയും ഉറപ്പാക്കുന്ന പുതിയ ഒരു ലോകത്തിനു വേണ്ടി പോരാടാം.
ഇക്കാര്യങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ടാണ് 'ബ്രൂട്ടസ്സുമാര്' അധികാരത്തില്‍ കയറിയത്. പക്ഷെ അവര്‍ ചതിയന്മാര് ആണ്. അവര്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നില്ല; നിറവേറ്റുകയും ഇല്ല. സ്വേച്ചാധിപതികള്‍ ജനങ്ങളെ അടിമകള്‍ ആക്കിക്കൊണ്ട് സ്വയം മോചിതരാകുന്നു. വാഗ്ദാനങ്ങള്‍ നിറവേറ്റാനും സ്വയം മോചിതരാകാനും വേണ്ടി നമുക്ക് പോരാടാം. അത്യാര്‍ത്തിയും അസഹിഷ്ണുതയും വെറുപ്പും മാറ്റി വെക്കാം. യുക്തിഭദ്രമായ ലോകത്തിനായി നമുക്ക് ഒന്നിച്ചു പോരാടാം. ശാസ്ത്രവും പുരോഗതിയും എല്ലാം മനുഷ്യനെ സന്തോഷത്തിന്റെ ലോകത്തേക്ക് നയിക്കുന്നു. ജനാധിപത്യത്തിന്റെ പേരില്‍ നമുക്ക് ഒന്നാകാം.
(key words: charlie chaplin, adolf hitler, fascism, brutas, democrasy, jelous, love, rich, poor, strong, earth, thinking, humanity, life, technology, science, sound, voice, big, power, machines, saint luke, nations, fightworld)
ഭരണകൂടം ജനതയില്‍ നിന്നും അകലുന്ന വിധം!
കേരളത്തിന്റെ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടിലെ കൂടങ്കുളത്ത് റഷ്യന്‍ സാങ്കേതിക സഹായത്തോടെ 2000 മെഗാവാട്ട് വൈദ്യുതി ഉത്പാദനശേഷിയുള്ള രണ്ട് ആണവ നിലയങ്ങള്‍ പണിതുകൊണ്ടിരിക്കുകയാണ്. രണ്ട് ദശകങ്ങളായി തുടര്‍ന്നുവരുന്ന പദ്ധതിയുടെ ആരംഭ ഘട്ടത്തില്‍ തന്നെ ആണവ വിരുദ്ധ പ്രവര്‍ത്തകരും തദ്ദേശീയരായ മത്സ്യത്തൊഴിലാളികളും ആണവ നിലയ നിര്‍മ്മാണത്തിനെതിരായി ശക്തമായ സമരം നടത്തി എങ്കിലും ജനങ്ങളുടെ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ട് ആണവ നിലയ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയ അധികൃതര്‍ തദ്ദേശീയരുടെ എതിര്‍പ്പിനെ നേരിടാന്‍ പോലീസ് വെടിവെപ്പുപോലും കൂടങ്കുളത്ത് നടത്തുകയുണ്ടായി. പദ്ധതിനിര്‍മ്മാണത്തിന്റെ തുടക്കം തൊട്ട് ആരംഭിച്ച ജനകീയ സമരം ജപ്പാനിലെ ഫുക്കുഷിമ ആണവ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയായിരുന്നു. കൂടങ്കുളത്തിനടുത്തുള്ള ഇടിന്തകരൈ ഗ്രാമത്തില്‍ പതിനായിരക്കണക്കിന് ഗ്രാമീണര്‍ സത്യാഗ്രഹ സമരത്തില്‍ സജീവമായി പങ്കെടുത്തുകൊണ്ടിരിക്കുന്നു.
നിരന്തരമായി അഹിംസാ രീതിയില്‍ ജനങ്ങള്‍ സമരം നടത്തിയിട്ടും അവര്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ പരിഗണിക്കാന്‍ തയ്യാറാകാതെ പദ്ധതി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാന്‍ അധികൃതര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈയവസരത്തില്‍ ആണവ നിലയങ്ങള്‍ ഉയര്‍ത്തുന്ന ഗൗരവമായ സുരക്ഷാ പ്രശ്നങ്ങള്‍ കൂടുതല്‍ മനസിലാക്കിക്കൊണ്ട് ജനങ്ങളുടെ പോരാട്ടങ്ങളെ പിന്തുണക്കാനും സര്‍ക്കാരിനെക്കൊണ്ട് പദ്ധതിയില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിനായി ഇടപെടാനും പൊതു സമൂഹം കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
ഫുക്കുഷിമ ആണവാപകടത്തിനു ശേഷം ലോകമെമ്പാടും ആണവനിലയങ്ങള്‍ക്കെതിരായ വികാരം ശക്തമായിക്കൊണ്ടിരിക്കുമ്പോഴാണ് വന്‍കിട ആണവ നിലയ പദ്ധതികളുമായി ഇന്ത്യാ ഗവണ്മെന്റ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ എല്ലാ പദ്ധതി പ്രദേശങ്ങളിലും ജനങ്ങള്‍ ശക്തമായ പ്രക്ഷോഭങ്ങളിലാണ്. ഭൂമിശാസ്ത്രപരമായി ദുര്‍ബലമായ പ്രദേശങ്ങളില്‍ കാര്യക്ഷമമായ പഠനങ്ങള്‍ ഒന്നും നടത്താതെയാണ് ആണവോര്‍ജ്ജ വകുപ്പ് പദ്ധതി നിര്‍മ്മാണം നടത്തിക്കൊണ്ടിരിക്കുന്നത് എന്നതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് കൂടങ്കുളം.
കൂടങ്കുളം ആണവ നിലയത്തില്‍ എന്തെങ്കിലും അപകടം സംബന്ധിച്ചാല്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കേരളത്തെയായിരിക്കും. ആണവ നിലയത്തില്‍ നിന്നും ആകാശമാര്‍ഗ്ഗം 70 കി.മീറ്റര്‍ മാത്രം അകലെയാണ് തിരുവനന്തപുരം നഗരം. അപകടം സംഭവിച്ചു കഴിഞ്ഞാല്‍ 24 മണിക്കൂറിനുള്ളില്‍ സമ്പൂര്‍ണ്ണമായി കുടിയൊഴിപ്പിക്കപ്പെടേണ്ട പ്രദേശമാണിത്. എന്നാല്‍ അതിനാവശ്യമായ ഒരു നടപടികളും കേരള സര്‍ക്കാരിന്റെ ഒരു വകുപ്പും സ്വീകരിച്ചിട്ടില്ലെന്നു മാത്രമല്ല അതേക്കുറിച്ച് അവര്‍ തികച്ചും അജ്ഞരുമാണ്. കൂടങ്കുളത്ത് യാതൊരു അപകടവും സംഭവിക്കുകയില്ലെന്ന വിധിവിശ്വാസത്തിലാണ് അധികൃതര്‍. കൂടങ്കുളം ആണവ നിലയത്തില്‍ അപകടം സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം ആരാണ് ഏറ്റെടുക്കുക എന്ന് ചോദിക്കുന്നത് ഇന്ത്യന്‍ പ്രധാനമന്ത്രി തന്നെയാണ്!!! പദ്ധതിക്ക് സാങ്കേതിക സഹായം നല്കുന്ന റഷ്യന്‍ ഗവണ്മെന്റിന് അതിന് ബാദ്ധ്യതയില്ലെന്ന് അവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിനെ പിന്തുണക്കുന്ന നയം തന്നെയാണ് നമ്മുടെ ആണവോര്‍ജ്ജ വകുപ്പിലെ ഉദ്യോഗസ്ഥന്മാരും പിന്തുടരുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് അടക്കം പിടിയില്ലാത്ത ഒരു പദ്ധതിയാണ് ഇവിടെ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുവാന്‍ പോകുന്നത് എന്നര്‍ത്ഥം!!!
ആണവ നിലയങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങള്‍ എന്തുചെയ്യുമെന്നതിനെക്കുറിച്ചും ആണവവൈദ്യുതിയുടെ സാമ്പത്തിക ഭാരത്തെക്കുറിച്ചും അവയുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെ സംബന്ധിച്ചും ഒക്കെ നിരവധി പ്രശ്നങ്ങള്‍ ആണവ വിരുദ്ധ പ്രവര്‍ത്തകരും ജനങ്ങളും ഉയര്‍ത്തിയിട്ടുണ്ട്. ഇവയ്ക്കൊന്നിനും വ്യക്തമായ മറുപടി നല്കാന് അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. നമ്മുടെ ഭൗതിക സുഖസൗകര്യങ്ങള്‍ക്കുവേണ്ടി നൂറുക്കണക്കിന് ഭാവി തലമുറയെ ഗുരുതരമായി ബാധിക്കുന്ന ആണവമാലിന്യങ്ങള്‍ കെട്ടിയേല്പ്പിക്കാന് ധാര്‍മ്മികമായി നമുക്ക് എന്ത് അധികാരമാണുള്ളത് എന്ന് നാം ആലോചിക്കേണ്ടതുണ്ട്. കൂടങ്കുളത്തെ ജനങ്ങള്‍ നടത്തുന്ന പ്രക്ഷോഭം നമ്മുടേതു കൂടിയാണെന്ന് നമ്മള് തിരിച്ചറിയുക എന്‍ഡോസള്‍ഫാന്റെ കാര്യത്തില്‍ സര്‍ക്കാര്‍ എടുക്കുന്ന വൃത്തിഹീനമായ നിലപാടിനെ ഉദാഹരണമായി മനസ്സിലാക്കുമ്പോള്‍ ആണ്. വരാന്‍ പോകുന്ന 6 തലമുറകളെക്കൂടി ജനിതകമാറ്റത്തിനു മനപ്പൂര്‍വ്വം എറിഞ്ഞു കൊടുത്തിട്ട് അവര്‍ ആവലാതി പറയുമ്പോള്‍ അവരുടെ മുഖത്ത് നോക്കി ധാര്‍ഷ്ട്യത്തോടെ സംസാരിക്കാനുള്ള ഉളുപ്പില്ലായ്മ കാണിച്ച ഒരു സര്‍ക്കാരിന് തങ്ങളുടെ ദുഷ്ചെയ്തികളുടെ ഇരകളോടുള്ള മനോഭാവം എന്താണെന്ന് ചേര്‍ത്ത് വായിക്കുമ്പോള്‍ കൂടംകുളത്തെ ജനങ്ങള്‍ നമ്മുടെ സഹോദരങ്ങള്‍ ആണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്!!!
-ബിജു ചിനായ്
(key words: india, tamilnadu, kerala, kasargode, endosulfan, thiruvananthapuram, koodamkulam, idinthakarai, strike, villagers, hunger, right to live, fukushima, atomic power, energy)
ഇടം നഷ്ടപ്പെട്ടവന്റെ മാഗ്നാകാര്‍ട്ട
റെഡ് ഇന്ത്യന്‍ ഗോത്രഭൂമിയായിരുന്ന വാഷിങ്ടണ്‍ പ്രദേശത്തിന്റെ ഉടമസ്ഥാവകാശം കയ്യാളുന്നതിനായി 14-മത്തെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഫ്രാങ്കഌന്‍ പിയേഴ്സണ്‍ തന്റെ ഗവര്‍ണറായിരുന്ന ഐസക് ഇന്‍ ഗാല്‍ഫ് സ്റ്റീവണ്സിനെ കച്ചവട ഉടമ്പടിയുമായി അയച്ചു. ഇന്നത്തെ സിയാറ്റില്‍ നഗരം സ്ഥിതി ചെയ്യുന്ന അന്നത്തെ കുടിയേറ്റക്കാരായ ഇന്ത്യക്കാരുടെ കച്ചവട കേന്ദ്രത്തിലേക്കായിരുന്നു സ്റ്റീവണ്സിനെ അയച്ചത്.പിയേഴ്സിന്റെ ദൗത്യവുമായെത്തിയ ഗവര്‍ണര്‍ക്ക് ഇന്ത്യക്കാര്‍ നല്കിയ സ്വീകരണ യോഗത്തില്‍ റെഡ് ഇന്ത്യന്‍ തലവന്‍ സിയാറ്റില്‍ മൂപ്പന് വെളുത്ത മനുഷ്യന്റെ ദുരകള്ക്കെതിരെ നടത്തിയ മറുപടി പ്രസംഗം താഴെ ചേര്‍ക്കുന്നു:
‘തിട്ടപ്പെടുത്തപ്പെടാനാകാത്ത നൂറ്റണ്ടുകളിലൂടെ എന്റെ പരമ്പരകള്‍ക്ക് മേല്‍ അഗാധമായ കാരുണ്യത്തിന്റെ കണ്ണീരിറ്റിച്ച, അഭൗതികമെന്നും പരിണാമാതീതമെന്നും എന്നും ഞങ്ങള്‍ വിശ്വസിച്ചിരുന്ന, എന്റെയീ ഗോത്രാകാശവും മാറിപ്പോകും. ഇന്നത് തെളിവാര്‍ന്നതും ശാന്തവുമാണ്. നാളെ കരിമേഘങ്ങളാല്‍ അത് ആവൃതമായേക്കാം. എന്റെ വാക്കുകള്‍ സ്ഥായിയായ നക്ഷത്രങ്ങളെപ്പോലെയാണ്. ഋതുക്കളുടെയും ദിനരാത്രങ്ങളുടെയും ആവര്‍ത്തനങ്ങളില്‍ വിശ്വസിക്കുന്നതുപോലെ വാഷിങ്ടണിന്റെ മേലാളന് എന്റെ വാക്കുകളെ ഏറ്റുവാങ്ങാം. വെളുത്ത ഗോത്രത്തിന്റെ മേലാളനായ അങ്ങ് പറയുന്നത് വാഷിങ്ടണിന്റെ വലിയ മൂപ്പന് എന്റെ ഗോത്രത്തോട് സൗഹൃദത്തിന്റെയും സൗമനസ്യത്തിന്റെയും ആശംസകള്‍ അറിയിക്കുന്നുവെന്നാണ്. തീര്‍ച്ചയായും അത് എന്റെ ജനതയോട് നിങ്ങള്‍ കാട്ടുന്ന ഉദാരത തന്നെയാണ്. കാരണം ഞങ്ങളുടെ സൗഹൃദത്തിന്റെ വീണ്ടെടുപ്പുകൊണ്ട് അദ്ദേഹത്തിന് മഹത്തായ പ്രയോജനങ്ങളൊന്നുമില്ലെന്ന് ഞങ്ങള്‍ക്കറിയാം. നിങ്ങളുടെ ജനത നിരവധിയാണ്. പ്രയറിയുടെ വിശാലതയെ ആവരണം ചെയ്യുന്ന പുല്ക്കൂട്ടങ്ങളെപ്പോലെയാണ് നിങ്ങള്‍. ഞങ്ങള്‍ കുറച്ചുപേര്‍ മാത്രം. സമതലങ്ങളിലെ, കൊടുങ്കാറ്റിലുലയുന്ന ഏകാകികളായ വൃക്ഷങ്ങളെപ്പോലെയാണവര്.
മഹാനായ (ആ വാക്കുതന്നെ ഞാന്‍ ഉച്ഛരിക്കട്ടെ) വെളുത്ത ഗോത്രത്തിന്റെ മേലാളന് ഞങ്ങളോട് പറയുന്നത് എന്റെ ഗോത്രസ്മൃതികള്‍ പേറുന്ന ഈ മണ്ണ് അദ്ദേഹത്തിന് വിലക്കെടുക്കണമെന്നാണ്. എന്റെ ജനതയുടെ ജീവിതം അലട്ടപ്പെടാതെ തുടരും വിധം ഞങ്ങള്‍ക്കായി മണ്ണ് മാറ്റിവക്കാമെന്നും അദ്ദേഹം പറയുന്നു. തീര്‍ച്ചയായും ഇത് എന്റെ ജനതയോട് കാട്ടുന്ന മഹത്തായ നീതി തന്നെയായി പരിഗണിക്കപ്പെടും. കാരണം ആദരിക്കപ്പെടേണ്ടതായ യാതൊന്നും ഇന്നീ ചുവന്ന മനുഷ്യരുടെ ഗോത്രത്തിന് അവശേഷിക്കുന്നില്ലല്ലോ. വെളുത്ത മേലാളന്റെ വാക്കുകള്‍ ധിഷണാപൂര്വ്വകവുമാണ്. കാരണം മഹത്തായ ഒരു രാഷ്ട്രസങ്കല്പത്തിന്റെ അനിവാര്യത എന്റെ ചുവന്ന ഗോത്രത്തിന് ഇനി ആവിശ്യമില്ലെന്നും വന്നിരിക്കുന്നു.
കാറ്റിലുലയുന്ന കടലലകള്‍, കടല്‍ച്ചിപ്പികള്‍ ചിന്നിയ അതിന്റെ അടിത്തട്ടിനെ പുതപ്പിക്കും പോലെ എന്റെ ജനത ഈ മണ്ണിനെ പുതപ്പിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ കാലം എന്നോ കടന്നുപോയി. എന്റെ ഗോത്രത്തിന്റെ വിശുദ്ധികള്‍ ഇന്ന് വിസ്മരിക്കപ്പെട്ടപോലെയായി. എന്റെ ജനതയുടെ അകാലമായ അന്ത്യങ്ങളില്‍ ഞാന്‍ കണ്ണീരൊഴുക്കുന്നില്ല. ഞങ്ങളുടെ ഗോത്രഭ്രംശങ്ങള്ക്ക് തീവ്ര വേഗം പകര്‍ന്ന എന്റെ വെളുത്ത സഹോദരങ്ങള്‍ക്കെതിരെ ഞാന്‍ കുറ്റം വിധിക്കുന്നുമില്ല. കുറ്റങ്ങളില്‍ നിന്ന് എന്റെ ജനതയും വിമുക്തരല്ല.
യാഥാര്‍ത്ഥമോ മിഥ്യയോ ആയ നീതികേടുകള്‍ക്കെതിരെ പ്രതിരോധമൊരുക്കാനായി എന്റെ ജനതയുടെ യൗവ്വനങ്ങള്‍ സ്വന്തം മുഖങ്ങളെ കറുപ്പിന്റെ ചായം കൊണ്ട് വികലമാക്കിയപ്പോള്‍ അവരുടെ മനസുകളും ഇരുണ്ടതും വികലങ്ങളുമായി. അവരുടെ ക്രൗര്യങ്ങള്‍ കഠിനവും സീമാതീതങ്ങളുമായി. ഞങ്ങളുടെ വാര്‍ദ്ധക്യത്തിന്റെ സൗമനസ്യങ്ങള്ക്ക് അവരെ തിരിച്ചു വിളിക്കാനാകാതെയായി. പക്ഷേ വെളുത്ത മനുഷ്യന് എന്റെ പൂര്‍വ്വപരമ്പരകളെ പടിഞ്ഞാറിന്റെ മണ്ണിലേക്ക് എന്നേക്കുമായി ബഹിഷ്കൃതരാക്കാന്‍ തുനിഞ്ഞപ്പോഴായിരുന്നു അത്. സംഘര്‍ഷത്തിന്റെ ആ പഴയ ദിനങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കട്ടെ എന്ന് ഞാനാശിക്കുന്നു. കാരണം നമുക്ക് നഷ്ടപ്പെടാനുള്ളത് എല്ലാമെല്ലാമാണ്. നേടാനാകട്ടെ അര്‍ത്ഥവത്തായി യാതൊന്നുമില്ലതാനും. സ്വന്തം ഉയിരു നല്‍കിയും എന്റെ ഗോത്രത്തിന്റെ യൗവ്വനങ്ങള്‍ പ്രതികാരത്തെ നേട്ടമായിത്തന്നെ ഏറ്റെടുക്കുന്നുവെന്നത് നേരുതന്നെ. പക്ഷേ യുദ്ധത്തിന്റെ നാളുകളില്‍, ഈ മണ്ണിന്റെ അഭയ ഗേഹങ്ങളില്‍ കഴിയാന്‍ വിധിക്കപ്പെട്ട വൃദ്ധജനങ്ങളും പുത്രന്മാരെ നഷ്ടപ്പെടാനുള്ള അമ്മമാരും തിരിച്ചറിയുന്നത് കൂടുതല്‍ ക്ഷമാപൂര്‍വ്വവും എന്റെ വെളുത്ത സഹോദരങ്ങള്‍ക്ക് മനസിലാക്കാനാകാത്തതുമായ മറ്റൊരു പരമാര്‍ത്ഥമാണ്.
ഞങ്ങളുടെ പിതാവായ വാഷിങ്ടണ്‍ (കിംഗ് ജോര്‍ജ്ജ് തന്റെ സാമ്രാജ്യം പടിഞ്ഞാറിന്റെ മണ്ണിലേക്ക് വിസ്തൃതമാക്കിയതു മുതല്‍ വെളുത്ത മനുഷ്യരെപ്പേലെ ഞാനും അങ്ങനെ തന്നെ കരുതട്ടെ) പറയുന്നു, അദ്ദേഹത്തിന്റെ ഇച്ഛാനുസരണം ഞങ്ങള്‍ പ്രവര്‍ത്തിച്ചാല്‍ എന്റെ ഗോത്രത്തിന് അദ്ദേഹം സംരക്ഷണത്തിന്റെ കവചമൊരുക്കുമെന്ന്. ആയുധധാരികളായ അദ്ദേഹത്തിന്റെ യോദ്ധാക്കള്‍ ഞങ്ങള്‍ക്കുചുറ്റും കരുത്തിന്റെ കോട്ടമതിലുകള്‍ തീര്‍ക്കുമെന്ന്. അങ്ങനെ എന്റെ ജനതയുടെ പുരാതന ശത്രുക്കളായ വടക്കന്‍ മണ്ണിലെ ഹൈഡകളും സിംസയാമുകളും ഞങ്ങളുടെ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും വയോധികരുടെയും സ്വപ്നങ്ങളെ ഭീതിദമാക്കാതെയാകുമെന്ന്. അങ്ങനെ ശരിയായ അര്‍ത്ഥത്തില്‍ തന്നെ അദ്ദേഹം എന്റെ ജനതയുടെ പിതാവും ഞങ്ങള്‍ അദ്ദേഹത്തിന്റെ പുത്രന്മാരുമായിത്തീരും. പക്ഷേ അതെന്നും അങ്ങനെതന്നെയായിരിക്കുമോ? വെളുത്ത മനുഷ്യന്റെ ദൈവം ഒരിക്കലും എന്റെ ജനതയുടെ ദൈവമല്ല. നിങ്ങളുടെ ദൈവം നിങ്ങളുടെ ജനതയെ മാത്രം സ്നേഹിക്കുകയും എന്റെ ഗോത്രത്തെ അപഹസിക്കുകയും ചെയ്യുന്നു. നിങ്ങളുൂടെ ദൈവം കരുത്താര്‍ന്ന തന്റെ കൈകളാല്‍, സ്നേഹനിധിയായ പിതാവ് നവജാത ശിശുവിനെയെന്നപോലെ അദ്ദേഹത്തിന്റെ വെളുത്ത പുത്രരെ മാത്രം സ്വന്തം നെഞ്ചോട് ചേര്‍ക്കുന്നു. ചുവന്ന മനുഷ്യന്റെ അതിജീവന സ്വപ്നങ്ങളെ നിങ്ങളുടെ ദൈവം നിരാകരിക്കുന്നു. എന്റെ ഗോത്രദേവതയും, മഹിമ നിറഞ്ഞ ആ പരമാത്മാവും എന്റെ ജനതയെ ഉപേക്ഷിച്ചുവെന്നുതന്നെ തോന്നുന്നു. നിങ്ങളുടെ ദൈവം നിങ്ങളുടെ ജനതയെ നിരന്തരം കരുത്തരാക്കുന്നു. വൈകാതെ വെളുത്ത ഗോത്രം ഈ മണ്ണിന്റെ വിശാലതയില്‍ നിറഞ്ഞുപരക്കും. പക്ഷേ എന്റെ ജനത തീവ്രവേഗമാര്ന്നൊരു വേലിയിറക്കത്തില് അപ്രത്യക്ഷരാകും. നാലുദിക്കുകളിലേക്കും അഭയത്തിനായി വിലപിക്കുന്ന അനാഥരെപ്പോലെയാണ് എന്റെ ജനത.
അപ്പോള്‍പിന്നെ, വെളുത്ത മനുഷ്യരും ചുവന്ന മനുഷ്യരും എങ്ങിനെയാണ് സഹോദരരാവുക? എങ്ങിനെയാണ് നിങ്ങളുടെ ദൈവത്തിന് ഞങ്ങളുടെ ദൈവമാകാനാവുക? ഞങ്ങളില്‍ സ്വന്തം ഗോത്രത്തിന്റെ ഗതകാലവിശുദ്ധികളുടെ സ്വപ്നങ്ങളുണര്ത്താന് നിങ്ങളുടെ ദൈവത്തിന് എങ്ങിനെയാകും? നമുക്ക് പൊതുവായ ഒരു ദൈവമുണ്ടെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുവെങ്കില്‍ അദ്ദേഹം തീര്‍ച്ചയായും പക്ഷം പിടിക്കുന്നവനാണ്. തന്റെ വെളുത്ത കുഞ്ഞുങ്ങള്‍ക്ക് മാത്രമായാണ് അദ്ദേഹം വന്നിരിക്കുന്നത്.എന്റെ ജനത ഒരിക്കലും അവനെ കണ്ടിട്ടില്ല. ആ ശബ്ദം ചുവന്ന ഗോത്രത്തിന്റെ കാതുകളെ സ്പര്‍ശിച്ചിട്ടില്ല. നിങ്ങളുടെ ദൈവം നിങ്ങള്‍ക്ക് നിയമസംഹിതകള്‍ തന്നു. പക്ഷേ, വിശാലമായ ഈ മണ്ണില്‍ ഒരിക്കല്‍ നക്ഷത്രങ്ങളെപ്പോലെ നിറഞ്ഞുതിളങ്ങിയിരുന്ന ചുവന്ന കുഞ്ഞുങ്ങളോട് അദ്ദേഹം കനിവിന്റെ ഒരക്ഷരവും ഉരിയാടിയില്ല. അല്ല. നിങ്ങളും ഞങ്ങളും ഒരിക്കലും സഹോദരരല്ല. തീര്‍ച്ചയായും വ്യതിരിക്തങ്ങളായ ഗോത്രങ്ങള്‍തന്നെയാണ് നാം. വ്യത്യസ്തങ്ങളായ ഉരുവങ്ങളും വ്യത്യസ്ത ജീവിത വിധികളും പേറുന്ന തികച്ചും വിഭിന്നമായ രണ്ട് ഗോത്രങ്ങള്‍. ഞങ്ങള്‍ക്കും നിങ്ങള്‍ക്കും പൊതുവായി യാതൊന്നുമില്ല. സ്വന്തം പൂര്‍വ്വികരുടെ ചിതാഭസ്മം ചിതറിവീണ, അവര്‍ അന്ത്യവിശ്രമം കൊളളുന്ന, ഈ മണ്ണ് ഞങ്ങള്‍ക്ക് പവിത്രമാണ്. പക്ഷേ നിങ്ങളാകട്ടെ സ്വന്തം പൂര്‍വ്വികരുടെ പരമ്പരകളുറങ്ങുന്ന കുഴിമാടങ്ങളെ പശ്ചാത്താപമേതുമില്ലാതെ പിന്നിലുപേക്ഷിച്ച് നടന്നകലുന്നു. നിങ്ങളുടെ ദൈവം സ്വന്തം ലോഹവിരലുകളാല്, നിങ്ങളിലൊരിക്കലും വിസ്മൃതമാകാത്ത വിധം ശിലാഫലകങ്ങളില്‍ കോറിയിട്ടതാണ് നിങ്ങളുടെ മതം. എന്റെ ചുവന്ന ഗോത്രത്തിന് അത് ഏറ്റുവാങ്ങാനോ ഓര്ത്തുവക്കാനോ കഴിയില്ല. ഞങ്ങള്‍ക്ക് മതം ഞങ്ങളുടെ പൂര്‍വ്വികരുടെ പൈതൃകങ്ങളാണ്. എന്റെ ഗോത്രത്തിന്റെ വാര്‍ദ്ധക്യങ്ങള്‍ക്ക്, സ്വന്തം രാത്രികളുടെ ഏകാകിതകളില് വിശുദ്ധാത്മാവ് നല്കിയ കിനാവുകളാണത്. പരമാത്മാവിനാല്‍ അവര്‍ക്കനുവദിക്കപ്പെട്ട ദര്‍ശനങ്ങളാണ്. എന്റെ ജനതയുടെ ഹൃദയതാളങ്ങളില്‍ മുദ്രിതമാണ് ഞങ്ങളുടെ മതം. പക്ഷേ, സ്വന്തം ശവകുടീരങ്ങളുടെ വാതായനങ്ങള്‍ക്കപ്പുറം, നിങ്ങളുടെ മണ്മറഞ്ഞവര് സ്വന്തം പൗത്രരോടും ഉയിരൂട്ടിയ മണ്ണിനോടുമുള്ള സ്നേഹം മറന്ന്, ഒരിക്കലും മടങ്ങിവരാത്തവരും വിസ്മൃതരുമായി, നക്ഷത്രങ്ങള്‍ക്കപ്പുറം അലഞ്ഞുതിരിയുന്നു. എന്റെ പൂര്‍വ്വികര്‍, പക്ഷേ, അവര്ക്കുയിരേകിയ മണ്ണിന്റെ സുന്ദരതകളെ ഒരിക്കലും മറന്നുകളയുകയില്ല. സ്വന്തം മണ്ണിന്റെ നിഗൂഢമായ താഴ്വരകളും മര്‍മ്മര രവങ്ങളാര്ന്ന പുഴകളും മഹാപര്‍വ്വതങ്ങളും ഗൂഢതയാര്ന്ന തടാകങ്ങളും തീരങ്ങളും അവര്‍ എന്നും സ്നേഹിക്കുന്നു. എന്നേക്കുമായി ഹൃദയത്തില്‍ കാത്തുവക്കുന്ന ദൃഢബദ്ധമായ സ്നേഹാര്‍ദ്രതയോടെ, ഈ മണ്ണില്‍ ഏകാകിത പേറുന്ന ഹൃദയങ്ങളോടെ ജീവിതം തുടരുന്ന സ്വന്തം പരമ്പരകളെ ആശ്വസിപ്പിക്കാനും നയിക്കാനുമായി അവര്‍ സ്വന്തം വേട്ടസ്ഥലികളില് നിന്ന് ഈ മണ്ണിലേക്ക് തിരികെയെത്തുന്നു. രാത്രിയും പകലും ഒരുമിച്ച് നിലകൊള്ളുക അസാധ്യമാണ്. പ്രഭാത സൂര്യന്റെ വരവില്‍, പുലരിമഞ്ഞിന്‍ കണങ്ങള്‍ അപ്രത്യക്ഷമാകും പോലെ വെളുത്ത മനുഷ്യന്റെ സാന്നിദ്ധ്യങ്ങളില്‍ നിന്നും എന്റെ ചുവന്ന ഗോത്രം ഓടി മറയുന്നു.
എന്റെ ജനതക്ക് ജന്മം നല്കിയ ഈ മണ്ണ് വിലയ്ക്ക് നല്‍കണമന്ന മനോഹരമായ നിങ്ങളുടെ നിര്‍ദ്ദേശം എന്റെ ജനത അംഗീകരിക്കുമെന്നും അവര്‍ക്കായി നിങ്ങള്‍ നീക്കിവച്ച വാഗ്ദത്തഭൂമിയിലേക്ക് അവര്‍ പിന്‍വാങ്ങുമെന്നും തന്നെ ഞാന്‍ കരുതുന്നു. അങ്ങനെ എന്റെ ജനത നിങ്ങളില്‍ നിന്നകന്ന് സ്വന്തം ജീവന്റെ ശാന്തി കണ്ടെത്തും. കാരണം, കട്ടിപിടിച്ച ഇരുളില്‍ നിന്ന് എന്റെ ജനതയോട് പ്രകൃതി തന്നെ ഉരിയാടുന്നവയാണ് വെളുത്ത മൂപ്പന്റെ വാക്കുകളെന്ന് എനിക്ക് തോന്നുന്നു.
സ്വന്തം അവശിഷ്ടദിനങ്ങള് എന്റെ ജനത ഏതുമണ്ണില്‍ ചിലവഴിക്കുമെന്നത് ഇന്ന് അപ്രസക്തമാണല്ലോ. ഞങ്ങളുടെ ദിനങ്ങള്‍ ഇനി ഏറെ അവശേഷിക്കുന്നുമില്ലല്ലോ. ചുവന്ന മനുഷ്യന്റെ വരാനിരിക്കുന്ന രാവുകള്‍ ഏറെ ഇരുണ്ടതാണെന്ന് വ്യക്തമായിക്കഴിഞ്ഞു. പ്രതീക്ഷയുടെ ഒറ്റ നക്ഷത്രം പോലും അവരുടെ ചക്രവാളങ്ങളില്‍ പ്രകാശം പൊഴിക്കുന്നില്ല. ചുവന്ന മനുഷ്യന്റെ ജീവിതത്തെ ദുര്‍വിധികള്‍ കൈയ്യാളിക്കഴിഞ്ഞു. സ്വന്തം സംഹാരകന്റെ അടുത്തടുത്ത് വരുന്ന കാലൊച്ചകള്‍, മുറിവേറ്റ മാന്‍പേട വേട്ടക്കാരന്റെ കാലൊച്ചകള്‍ കാതോര്‍ക്കുംപോലെ, എന്റെ ജനത കാതോര്‍ക്കുകയാണ്. സ്വന്തം ഒടുക്കങ്ങളെ ഏറ്റുവാങ്ങാനൊരുമ്പെടുകയാണ്.
കുറച്ചുമാത്രം ചാന്ദ്രസംക്രമണങ്ങള്ക്കും ഇത്തിരി ശിശിരങ്ങള്ക്കുമപ്പുറം, ഒരിക്കല്‍ ഈ മണ്ണിന്റെ വിശാലതയില്‍ നിറഞ്ഞുനിന്നിരുന്ന, ഈ മണ്ണിന്റെ സംതൃപ്തഗേഹങ്ങളില് പരമാത്മാവിന്റെ കരങ്ങളാല്‍ സംരക്ഷിതരായിരുന്ന, നിങ്ങളേക്കാള്‍ പ്രതീക്ഷാഭരിതരും കരുത്തുറ്റവരുമായിരുന്ന ഒരു ജനതതിയുടെ ശവകുടീരങ്ങള്‍ക്കുമേല്‍ കണ്ണീരിനാല്‍ ഉദകം പകരാന്‍ ഇവിടെ എന്റെ ജനതയില്‍ ഒരുവന്‍പോലും അവശേഷിക്കുകയില്ല. എന്റെ ജനതയുടെ അകാലമായ ദുര്‍വിധികളെക്കുറിച്ച്, പക്ഷേ, ഞാനെന്തിന് വെറുതേ പിറുപിറുക്കണം?കടലലകളെപ്പോലെ ഗോത്രങ്ങള്‍ ഗോത്രങ്ങളേയും രാഷ്ട്രങ്ങള്‍ രാഷ്ട്രങ്ങളേയും പിന്‍പറ്റുന്നു. പ്രകൃതി നിയമമാണത്. അതുകൊണ്ട് തന്നെ പശ്ചാത്താപങ്ങള്‍ക്ക് ഇവിടെ ഇടമില്ലല്ലോ.
വെളുത്ത ഗോത്രത്തിന്റെ അന്ത്യം ഏറെ വിദൂരമായേക്കാം. പക്ഷേ തീര്‍ച്ചയായും അത് സമീപസ്ഥമാവുകതന്നെ ചെയ്യും. ദൈവം സഖാവിനോടെന്ന പോലെ ഒപ്പം നടക്കുകയും അനുഗ്രഹഭാഷണങ്ങള്‍ ചൊരിയുകയും ചെയ്യുന്ന നിങ്ങളുടെ ജനതയും അനിവാര്യമായ വിരാമവിധികളില് നിന്ന് ഒഴിവാക്കപ്പെടുകയില്ല. എല്ലാത്തിനുമൊടുവില്‍ നാം സഹോദരരായേക്കാം. അതെ; തീര്‍ച്ചയായും നാം വീണ്ടും കണ്ടുമുട്ടുകതന്നെ ചെയ്യും. ഞങ്ങളുടെ മണ്ണ് വിലക്ക് നല്‍കണമെന്ന നിങ്ങളുടെ നിര്‍ദ്ദേശം ഞങ്ങളനുവദിച്ചുതരികയാണെങ്കില്, എന്റെ ഗോത്രത്തിന്റെ ഈ സ്ഥലകാലങ്ങളില്‍ നിന്നുകൊണ്ട് ഞാന്‍ ഒരു വ്യവസ്ഥ നിങ്ങള്‍ക്ക് മുന്പില് വയ്ക്കുന്നു. സ്വന്തം പിതൃക്കളുടെയും സഖാക്കളുടെയും കുരുന്നുകളുടെയും ശവകുടീരങ്ങള്‍ സന്ദര്‍ശിക്കാനുള്ള എന്റെ ജനതയുടെ അവകാശത്തെ നിങ്ങള്‍ നിഷേധിക്കരുത്. ഈ മണ്ണിന്റെ വിശാലതകള്‍ നിറയെ എന്റെ ജനതയുടെ ചിതാഭസ്മ ധൂളികള്‍ ചിതറിയിട്ടുണ്ട്. ഇവിടുത്തെ ഓരോ മലഞ്ചെരിവുകളും ഓരോ താഴ്വരകളും ഈ മണ്ണിന്റെ ഓരോ നിമ്നോന്നതങ്ങള്‍ മുഴുവനും എന്റെ ജനതയുടെ ദു:ഖിതമോ ആഹ്ലാദഭരിതമോ ആയ ജൈവാനുഭവങ്ങളാല് പവിത്രതയാര്ന്നവയാണ്.
നിശബ്ദമായ കടലോരത്ത് സൂര്യരശ്മികളാല്‍ ജ്വലിച്ചുനില്ക്കുന്ന, ബധിരവും നിര്ജ്ജീവവുമെന്ന് തോന്നിപ്പിക്കുന്ന ഈ ശിലകള്‍ പോലും എന്റെ ജനതയുടെ ത്രസിപ്പിക്കുന്ന ജീവിതാനുഭങ്ങളുടെ സ്മൃതികളില്‍ പുളകിതമാകുന്നുണ്ട്. നിങ്ങള്‍ പാദമുറപ്പിക്കുന്ന എന്റെ ഗോത്രഭൂമിയുടെ ഓരോ മണല്‍ത്തരികളും നിങ്ങളോടെന്നതിനെക്കാള് ഏറെ ആര്‍ദ്രതയോടെ എന്റെ ജനതയുടെ പാദങ്ങളോട് പ്രതികരിക്കും. കാരണം എന്റെ പൂര്‍വ്വികരുടെ ചോരയാല്‍ ധന്യമാക്കപ്പെട്ടതാണ് ഈ മണ്ണ്. എന്റെ ജനതയുടെ നഗ്നപാദങ്ങള്‍ ഓരോ നിമിഷത്തിലും ഈ മണ്ണിന്റെ അനുകമ്പാര്‍ദ്രമായ സ്പര്ശങ്ങളെക്കുറിച്ച് ബോധമുള്ളവയാണ്.
അവസാനത്തെ ചുവന്ന മനുഷ്യനും ഈ മണ്ണില്‍ മരിച്ചുവീണു കഴിയുമ്പൊഴും, വെളുത്ത മനുഷ്യരില്‍ എന്റെ ഗോത്രത്തിന്റെ സ്മൃതികള്‍ ഒരു പുരാവൃത്തം മാത്രമായി അവശേഷിക്കുമ്പൊഴും, ഈ മണ്ണിന്റെ തീരങ്ങള്‍ ഞങ്ങളുടെ മണ്‍മറഞ്ഞവരെക്കൊണ്ട് നിറഞ്ഞിരിക്കും. നിങ്ങളുടെ പൗത്രര്‍ ഈ മണ്ണിന്റെ വിശാലതയില്‍ ഏകാകികളെന്ന് സ്വയം നിനക്കുമ്പൊഴും അവര്‍ ഒറ്റക്കായിരിക്കുകയില്ല. ഈ ഭൂമിയില്‍ ഏകാകിതക്ക് മാത്രമായി വിധിക്കപ്പെട്ട ഒരിടമില്ല.
ഇരവുകളില്‍ നിങ്ങളുടെ തെരുവുകളും ഗ്രാമങ്ങളും നഗരങ്ങളും വിജനതയിലേക്ക് പരിണമിക്കുമ്പോള്‍, അവിടെ നിറയുന്നത് ഒരിക്കല്‍ ഈ മണ്ണിനെ ധന്യമാക്കിയിരുന്ന, ഇന്നും ഈ മണ്ണിന്റെ സുന്ദരതകളോടുള്ള സ്നേഹാര്ദ്രതകളാല് ഇവിടേക്ക് മടങ്ങിയെത്തുന്ന എന്റെ പൂര്വ്വജനതയുടെ ആത്മാക്കളായിരിക്കും. അതെ. വെളുത്ത മനുഷ്യരായ നിങ്ങള്‍ ഒരിക്കലും ഒറ്റക്കായിരിക്കയില്ല. അതിനാല്‍ നിങ്ങള്‍ നീതിപൂര്‍വകവും ദയാര്ദ്രവുമായി എന്റെ ജനതയോട് ഇടപെടുക. കാരണം, മരണപ്പെട്ടവര്‍ ഒരര്‍ത്ഥത്തിലും ശക്തിഹീനരല്ല. പൊറുക്കുക. മരണമെന്ന വാക്ക് ഞാന്‍ ഉച്ഛരിച്ചല്ലോ. മരണമെന്നത് മിഥ്യ മാത്രം. മറ്റൊരു ലോകത്തിലേക്കുള്ള ആത്മാവിന്റെ പ്രയാണം മാത്രമാണ് സത്യം’.
-സ്റ്റീഫന്‍ റൊസാരിയോ
(key words: magna karta, traditional, red indians, america, u.s.a, washington, king george)
ലിബിയ ലോകത്തിനു നല്കുന്ന പാഠം
1900നുശേഷം ഏറ്റവും കുടുതല്‍ കാലം ഒരു രാജ്യം ഭരിക്കുന്ന, രാജാവല്ലാത്ത, നാലാമത്തെ നേതാവ് എന്ന വിശേഷണമുണ്ടായിരുന്ന കേണല്‍ മുഅമ്മര്‍ ഗദ്ദാഫി ചരിത്രമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഫെബ്രുവരി 15-ന് ബെന്‍ഗാസിയിലെ പോലീസ് സ്റ്റേഷന് മുന്നില്‍ ആരംഭിച്ച ജനകീയ പ്രക്ഷോഭമാണ് ഒമ്പത് മാസം നീണ്ട പോരാട്ടത്തിനൊടുവില്‍ ഗദ്ദാഫിയുടെ ഏകാധിപത്യ ഭരണത്തിനും അന്ത്യം കുറിച്ചത്. ലോകത്തെ ഏറ്റവും സമ്പന്ന സാഹചര്യമുള്ള നാടായിട്ടും ജനങ്ങള്‍ ദാരിദ്യത്തില്‍ കഴിയേണ്ടിവന്ന ലിബിയയില്‍ ജനങ്ങള്‍ ഗദ്ദാഫിക്കെതിരെ തിരിഞ്ഞത് അനിവാര്യമായിരുന്നു. എന്നാല്‍, ഗദ്ദാഫിയെ കൊലപ്പെടുത്തിയ ജനകീയ പോരാട്ടത്തിനു പിന്നിലെ ശക്തി സംഭാവന ചെയ്ത പാശ്ചാത്യ രാജ്യങ്ങള്‍ തന്നെയായിരുന്നു. ‘മരുഭൂമിയിലെ കുറുക്കന്’ എന്ന് ഗദ്ധാഫിക്ക് വിശേഷണം നല്‍കിയിരുന്നത്!
1942 ജൂണ്‍ ഏഴിന് ജനിച്ച ഗദ്ദാഫിയുടെ മാതാപിതാക്കള്‍ സിര്‍തിലെ നാടോടികളായിരുന്നു. മുസ്ലിം എലിമെന്ററി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ചരിത്രം പ്രധാന വിഷയമാക്കി തുടര്‍പഠനം. 1961ല്‍ ബെന്‍ഗാസിയിലെ ലിബിയന്‍ സൈനിക അക്കാദമിയില്‍ ചേര്‍ന്നു, 1966ല്‍ സൈനിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഇംഗ്ലണ്ടില്‍ നിന്നും സൈനിക പരിശീലനം നേടി. കേണല്‍ ഗദ്ദാഫി എന്നാണ് വിശേഷിപ്പിക്കപ്പെടുന്നതെങ്കിലും അധികാരത്തിലെത്തുമ്പോള്‍ ലഫ്റ്റനന്റ് പദവി മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഫലസ്തീന് വിഷയമടക്കം അറബ് ലോകത്തെ പ്രധാന സംഭവങ്ങളും ആഴത്തില്‍ സ്വാധീനിച്ച ഗദ്ദാഫി, 1956ല്‍ സൂയസ് പ്രതിസന്ധിക്കാലത്ത് ഇസ്രായേല്‍ വിരുദ്ധ പോരാട്ടങ്ങളില്‍ പങ്കെടുത്തു. 1967ല്‍ അറബ് സൈന്യത്തിന് ഇസ്രായേലില്‍ നിന്നേറ്റ തിരിച്ചടികളില്‍ മനംനൊന്ത ഗദ്ദാഫിയും സഹപ്രവര്‍ത്തകരും ലിബിയന്‍ രാജഭരണത്തെ പുറത്താക്കാന്‍ തീരുമാനിച്ചു. 1969 സെപ്റ്റംബര്‍ ഒന്നിന് ഖദ്ദാഫിയുടെ നേതൃത്വത്തില്‍ ഒരുസംഘം ജൂനിയര്‍ ഓഫിസര്‍മാര്‍ രക്തരഹിത വിപ്ലവത്തിലൂടെ ഇദ്രീസ് രാജാവിനെ പുറത്താക്കി. രാജഭരണം അവസാനിപ്പിച്ച ഗദ്ദാഫിയും കൂട്ടരും ലിബിയന്‍ അറബ് റിപബ്ലികിന് ആരംഭമിട്ടു. 27-ാം വയസ്സില്‍ പട്ടാള അട്ടിമറിയിലൂടെ ലിബിയയുടെ ഭരണം കൈപ്പിടിയിലൊതുക്കിയ ഗദ്ദാഫി, 1951ലെ ലിബിയന്‍ ഭരണഘടന മാറ്റി സ്വന്തം രാഷ്ട്രീയ തത്ത്വശാസ്ത്രം പ്രയോഗിക്കുകയാണ് ആദ്യം ചെയ്തത്. രാജ്യത്തിന്റെ ഔദ്യോഗിക കലണ്ടറായി ഇസ്ലാമിക് കലണ്ടര്‍ പ്രഖ്യാപിച്ചു. പിന്നെ അമേരിക്കയുടെയും ബ്രിട്ടന്റെയും സൈനിക ക്യാമ്പുകള്‍ പൂട്ടിച്ചു. കൂടുതല്‍ വരുമാനം പങ്കുവെക്കാന്‍ തയാറാകുന്നില്ലെങ്കില്‍ ലിബിയയിലെ എണ്ണപ്പാടങ്ങളില്‍നിന്ന് വിദേശ കമ്പനികളെ പുറത്താക്കുമെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ക്ക് താക്കീത് നല്‍കിയതോടെ, വിദേശ എണ്ണക്കമ്പനികള്‍ ലിബിയയുടെ വിഹിതം 50 ശതമാനത്തില്‍ നിന്ന് 79 ശതമാനമായി ഉയര്‍ത്തി. 1970കളില്‍ എണ്ണ വില ഉയരാന്‍ തുടങ്ങിയതോടെ ഗദ്ദാഫിയുടെ സമ്പത്തും കുതിച്ചുയരാന്‍ തുടങ്ങി.
ആയുധങ്ങള്‍ വാങ്ങിക്കൂട്ടാനും രഹസ്യതാവളങ്ങള്‍ നിര്‍മ്മിക്കാനുമാണ് സമ്പത്തില്‍ ഭൂരിഭാഗവും ചെലവഴിച്ചത്. ആഡംബര വീടുകളും ഹോളിവുഡ് നിക്ഷേപവും അമേരിക്കന്‍ പോപ് താരങ്ങള്‍ക്കൊപ്പമുള്ള സ്വകാര്യ പാര്‍ട്ടികളുമായി ഖദ്ദാഫിയുടെ ബന്ധുക്കള്‍ ജീവിതം ആഘോഷമാക്കിയപ്പോള്‍ രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളും ദാരിദ്ര്യത്തിലായിരുന്നു. ആഡംബര ജീവിതത്തിന് സമ്പത്ത് ഭൂരിഭാഗം ചെലവഴിച്ചെങ്കിലും രാജ്യമെമ്പാടും വിശാലമായ റോഡുകള്‍ നിര്‍മിക്കുകയും അടിസ്ഥാന സൗകര്യമൊരുക്കുകയും ചെയ്തു. വനിതകളുടെ സുരക്ഷാസേനയായിരുന്നു ഗദ്ദാഫിയുടെ ഏറ്റവും ശ്രദ്ധേയമായ വലയം. രണ്ടു ഭാര്യമാരിലായി എട്ടു മക്കളുണ്ടായിരുന്നു ഗദ്ദാഫിക്ക്. രാജ്യത്തെ സമ്പത്തിന്റെ നല്ലൊരു ഭാഗം ഗദ്ദാഫിയും കുടുംബവും സ്വന്തക്കാരും കൈയ്യടക്കി. വന്‍കിട വ്യവസായങ്ങള്‍ സര്‍ക്കാരിന്റെ കീഴിലാക്കി ചെറുകിട വ്യവസായികളെ തുടരാന്‍ അനുവദിച്ചു.
1970ല്‍ ലിബിയയിലെ ഇറ്റാലിയന്‍ കുടിയേറ്റക്കാരെ പുറത്താക്കിയ ഗദ്ദാഫി 1971 മുതല്‍ 77 വരെ അറബ് സോഷ്യലിസ്റ്റ് യൂണിയന് ലിബിയയിലെ രാഷ്ട്രീയ പാര്‍ട്ടിയായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്കി. വിമത നീക്കങ്ങള്‍ ഇല്ലാതാക്കുന്നതിന് രാജ്യമെമ്പാടും വിപ്ലവ ഗ്രൂപ്പുകള്‍ക്ക് ഗദ്ദാഫി രൂപം നല്കി. രാജ്യത്തെ 20 ശതമാനത്തോളം ജനങ്ങള്‍ ഖദ്ദാഫിയുടെ രഹസ്യദാതാക്കളായി പ്രവര്‍ത്തിച്ചിരുന്നു! രാജ്യത്ത് രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കാന്‍ ശ്രമിച്ചവരെയെല്ലാം വധിച്ചു. രാഷ്ട്രീയ എതിരാളികളെ പരസ്യമായി വധിക്കുകയോ അംഗഛേദം നടത്തുകയോ ചെയ്ത് ദൃശ്യങ്ങള്‍ ദേശീയ ടെലിവിഷനിലൂടെ പുറത്തുവിട്ടു. മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. 1970കളില്‍ ഇസ്ലാമിക യാഥാസ്ഥിതിക ഗ്രൂപ്പായ ഹിസ്ബുത്തഹ്രീര്‍ അംഗങ്ങളെ വധശിക്ഷക്ക് വിധേയരാക്കി.
ഈജിപ്തുമായി ആദ്യം നല്ല ബന്ധത്തിലായിരുന്ന ഗദ്ദാഫി ഇസ്രായേലിനോടുള്ള ഈജിപ്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് അവരുമായി അകന്നു. ഈജിപ്തും ലിബിയയും ചേര്‍ന്ന് ഒറ്റ രാജ്യമാക്കാന്‍ വരെ ഗദ്ദാഫി ആഗ്രഹിച്ചിരുന്ന ഗദ്ദാഫി 1972ല്‍ മാരക നശീകരണായുധങ്ങള്‍ സ്വന്തമാക്കാന്‍ ശ്രമം തുടങ്ങി. അണുബോംബ് സ്വന്തമാക്കാന്‍ ചൈനയെയും 1977ല്‍ പാകിസ്ഥാനെയും പിന്നീട് ഇന്ത്യയെയും സമീപിച്ചെങ്കിലും ആ ശ്രമങ്ങളൊന്നും വിജയിച്ചില്ല. 1980 ആഗസ്റ്റില്‍ ലിബിയന്‍ ആര്‍മിയുടെ നേതൃത്വത്തില്‍ അരങ്ങേറിയ കലാപത്തെ മൃഗീയമായി അടിച്ചമര്‍ത്തി. അമേരിക്കയിലും യൂറോപ്പിലും പശ്ചിമേഷ്യയിലും കഴിഞ്ഞ ലിബിയന്‍ വിമതരെ വരെ ഗദ്ദാഫി ചാരന്മാര് വധിച്ചു. 1977ല്‍ രാജ്യത്തിന്റെ പേര് ഗ്രേറ്റ് സോഷ്യലിസ്റ്റ് പോപ്പുലര്‍ ലിബിയന്‍ അറബ് ജമാഹിരിയ എന്നാക്കി മാറ്റി.
1986ല്‍ ഖദ്ദാഫിയുടെ ചാരന്മാര് ബര്‍ലിനിലെ ഒരു നിശാ ക്ലബ്ബില്‍ ബോംബ് സ്ഫോടനം നടത്തി. ഇതില്‍ രണ്ട് അമേരിക്കന്‍ സൈനികര്‍ മരിച്ചതോടെ അമേരിക്ക ലിബിയക്കെതിരെ തിരിഞ്ഞു. ട്രിപ്പോളിയില്‍ അമേരിക്ക നടത്തിയ പ്രത്യാക്രമണത്തില്‍ ഗദ്ദാഫിയുടെ വളര്‍ത്തുമകളടക്കം നിരവധി പേര് മരിച്ചു. തന്റെ കൊട്ടാരത്തില്‍ മകള്‍ മരിച്ച മുറി അന്നത്തെ അതേ അവസ്ഥയില്‍ കൊട്ടാരം വിടുന്നത് വരെ ഗദ്ദാഫി സൂക്ഷിച്ചിരുന്നു. 1988ല്‍ പാന്‍ അമേരിക്കന്‍ വിമാനം ബോംബുവെച്ച് തകര്‍ത്തത് ഗദ്ദാഫിയെ കൂടുതല്‍ കുപ്രസിദ്ധനാക്കി. ഈ ആക്രമണത്തിന്റെ പേരില്‍ ഐക്യരാഷ്ട്രസഭ ലിബിയക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയെങ്കിലും എണ്ണ സമ്പത്ത് കൈമുതലാക്കി ഗദ്ദാഫി പിടിച്ചുനിന്നു.
അറബ് രാജ്യങ്ങളുടെ വിശാലമായ കൂട്ടായ്മ എന്ന സ്വപ്നവുമായി ജീവിച്ച ഗദ്ദാഫിയുടെ പ്രവര്‍ത്തനങ്ങള്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ അറബ് രാജ്യങ്ങള്‍ അദ്ദേഹത്തെ കൈവിട്ടു. പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ച തീവ്രവാദ സംഘടനകളെയെല്ലാം ഗദ്ദാഫി സഹായിക്കുകയും പിന്തുണക്കുകയും ചെയ്തിരുന്നു. 1998ല്‍ വിശാല അറബ് ദേശീയത എന്ന ആശയം ഉപേക്ഷിച്ച് ആഫ്രിക്കയുടെ ഏകീകരണം പുതിയ ലക്ഷ്യമായി പ്രഖ്യാപിച്ചു. അതും വിജയിച്ചില്ല.
ലിബിയയില്‍ രാസായുധങ്ങളുണ്ടെന്ന് 2004ല്‍ രാസായുധ കണ്വെന്ഷന് പരിശോധകര് സ്ഥിരീകരിച്ചു. ഇറാഖില്‍ സദ്ദാം ഹുസൈനെ പുറത്താക്കിയപ്പോള്‍, തങ്ങള്‍ക്ക് കൂട്ട നശീകരണായുധങ്ങളുള്ള കാര്യം സമ്മതിക്കുകയും ഇവ നശിപ്പിക്കുന്നതിന് അന്താരാഷ്ട്ര നിരീക്ഷകരെ അനുവദിക്കാമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട്, അമേരിക്ക, ബ്രിട്ടന് തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഗദ്ദാഫി ശ്രമങ്ങള്‍ നടത്തി. സത്യത്തില്‍, ഗദ്ദാഫി തങ്ങളുടെ വരുതിക്കു വരേണ്ടത് പാശ്ചാത്യ രാജ്യങ്ങളുടെ ആവശ്യമായിരുന്നു. കാരണം, ഇറാഖിനു പിന്നാലെ മറ്റൊരു എണ്ണ സാമ്രാജ്യം കൂടി തങ്ങളുടെ കൈയ്യിലാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ടോണി ബ്ലെയറും കോണ്ടലീസ റൈസുമെല്ലാം ഗദ്ദാഫിയുടെ അതിഥികളായി. ഈസമയത്താണ് 1988ല്‍ പാന്‍ അമേരിക്കന്‍ വിമാനം ബോംബുവെച്ച് തകര്‍ത്തെന്ന് ആരോപിക്കപ്പെട്ട ലിബിയന്‍ ഇന്റലിജന്‍സ് ഏജന്റ് അബ്ദുള്‍ ബാസെറ്റ് അല്‍ മെഗ്രാഹി ജയില്‍ മോചിതനായത്. ഇയാള്‍ക്ക് സ്വീകരണം നല്‍കരുതെന്ന് അമേരിക്കയടക്കം ആവശ്യപ്പെട്ടിട്ടും ഗദ്ദാഫി അയാള്‍ക്ക് വലിയ സ്വീകരണം നല്കി. ഇതോടെ ഗദ്ദാഫി വീണ്ടും പശ്ചാത്യ രാജ്യങ്ങള്‍ക്ക് ശത്രുവായി. ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയില്‍ സംസാരിക്കാന്‍ അവസരം കിട്ടിയപ്പോള്‍ അല്‍ഖ്വയ്ദ പോലൊരു ക്രിമിനല്‍ സംഘമാണ് യു.എന്‍ എന്നായിരുന്നു ഗദ്ദാഫി യു.എന്നില്‍ പ്രസംഗിച്ചത്. ടുണീഷ്യയിലും ഈജിപിലും ഭരണകൂടത്തിനെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ അലയടിച്ചുയര്‍ന്നപ്പോള്‍ സ്വാഭാവികമായും അത് ലിബിയയിലേക്കും പടര്‍ന്നു. ഗദ്ദാഫിയുടെ പട്ടാളക്കാര്‍ പ്രകടനക്കാര്‍ക്ക് നേര്‍ക്ക് വെടിയുതിര്‍ത്ത് അമര്‍ച്ച ചെയ്യാന്‍ ശ്രമിച്ചത് പ്രക്ഷോഭം രൂക്ഷമാക്കി. ജൂണില്‍ യുദ്ധക്കുറ്റങ്ങളുടെ പേരില്‍ ഗദ്ദാഫിക്കെതിരെ രാജ്യാന്തര ക്രിമിനല്‍ കോടതി വാറന്റ് പുറപ്പെടുവിച്ചു. പ്രക്ഷോഭം രൂക്ഷമായപ്പോള്‍ തക്കംനോക്കി നില്‍ക്കുകയായിരുന്ന അമേരിക്കയുടെയും ബ്രിട്ടന്റെയും നേതൃത്വത്തിലുള്ള നാറ്റോ സേന ലിബിയയില്‍ കടന്നു.
ഗദ്ദാഫിയും കുടുംബവും ഒളിച്ചോടിയ ശേഷം വിവിധ കൊട്ടാരങ്ങളില്‍ നിന്നു പുറത്തുവന്ന ദൃശ്യങ്ങള്‍ ഗദ്ദാഫിയുടെയും കുടുംബത്തിന്റെയും ആഡംബര ജീവിതത്തിന്റെ വ്യക്തമായ ചിത്രം കാണിച്ചു തരുന്നതായിരുന്നു. തലസ്ഥാനമായ ട്രിപ്പോളിയുടെ നിയന്ത്രണം നാറ്റോ സേന പിടിച്ചെടുത്തപ്പോള്‍ ജന്മനഗരമായ സിര്‍ത്തില്‍ അഭയം തേടിയ ഗദ്ദാഫി, പോരാട്ടം ശക്തമായപ്പോള്‍ മരുഭൂമിയിലെ ഭൂഗര്‍ഭ ഒളിത്താവളങ്ങളിലേക്ക് മാറുകയായിരുന്നു. ഒളിവില്‍ നിന്ന് താന്‍ പോരാടുമെന്നും ഒരിക്കലും തന്നെ പിടിക്കാന്‍ ആവില്ലെന്നുമായിരുന്നു ഗദ്ദാഫിയുടെ പ്രഖ്യാപനം.
അറബ് വസന്തമെന്ന് പശ്ചാത്യ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന പ്രക്ഷോഭങ്ങള്‍ യെമനിലും അള്‍ജീരിയയിലുമെല്ലാം തുടരുകയാണ്. 1990കള്‍ വരെ തങ്ങളുടെ സഹോദരനായ നേതാവും പോരാളിയെയുമൊക്കെ ജനങ്ങള്‍ ഗദ്ദാഫിയില്‍ കണ്ടിരുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോട് കൂടി മുതലാളിത്ത രാജ്യങ്ങളുമായി അടുത്തതും അവര്‍ക്കായി ലിബിയയുടെ സാമ്പത്തിക രംഗത്ത് പുത്തന്‍ പരിഷ്കാരങ്ങള്‍ കൊണ്ടു വന്നതും ലിബിയയിലെ ഒരു ചെറു വിഭാഗം ജനതയെ എങ്കിലും ഗദ്ദാഫിക്കെതിരായി മാറ്റുന്നതില്‍ കാരണമായി. ആരുടെ മുന്നില്‍ നല്ല പിള്ള ചമയുവാനാണോ ഗദ്ദാഫി പുത്തന്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് തുടക്കമിട്ടത്, അവര്‍ തന്നെ ഗദ്ദാഫിയുടെ വിമതരെ സഹായിക്കുകയായിരുന്നു. ഗദ്ദാഫിയുടെ ജീവിതവും മരണവും ഏഷ്യന്‍-ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്കു നല്കുന്ന പാഠവും മറ്റൊന്നുമല്ല!!! -ഷാജി കാക്കശ്ശേരി
(key words: libiya, gaddhaafi, western, arab, african, night club)
കേരള സോഷ്യലിസ്റ്റ്?!
"ഞാനൊരിക്കലും രാഷ്ട്രീയത്തില്‍ ഹിതകരമല്ലാത്തത് ചെയ്തിട്ടില്ല, കാരണം ഞാനൊരു മലയാളിയാണ്"- പറയുന്നത് കേരളത്തിലെ ഏതെങ്കിലും രാഷ്ട്രീയ നേതാവല്ല. ‘കേരള സോഷ്യലിസ്റ്റ്’ എന്ന് സക്ഷാല്‍ സുള്‍ഫിക്കര്‍ അലി ഭൂട്ടോ വിളിച്ച ബിയ്യാത്തില്‍ മുഹ്യുദ്ധീന്‍ കുട്ടി എന്ന ബി. എം. കുട്ടി. പാകിസ്ഥാനിലെ പ്രമുഖ ട്രേഡ് യൂണിയന് പ്രവര്‍ത്തകനും ഇന്ത്യാ-പാക് അനുരഞ്ജനത്തിനായി പ്രവര്‍ത്തിക്കുന്ന പ്രശസ്ത ആക്ടിവിസ്റ്റുമാണ് ഇദ്ദേഹം. പരമ്പരാഗത കോട്ടണ്‍ മുണ്ടും ഖാദി കുര്‍ത്തയുമണിഞ്ഞ് എണ്‍പത് വയസ്സിലും ചുറുചുറുക്കോടെ ഇരിക്കുന്ന ബി. എം. കുട്ടിയെ കണ്ടാല്‍ ആര്‍ക്കും ഒറ്റ നോട്ടത്തില്‍ മനസ്സിലാകും ഇദ്ദേഹം ഒരു മലയാളിയാണെന്ന്. തന്റെ ആത്മകഥാംശമുള്ള പുസ്തകത്തിന്റെ പ്രകാശനമുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയിരുന്നു അദ്ദേഹം. മലപ്പുറത്തെ തിരൂരില്‍ ജനിച്ച ഇദ്ദേഹം അറുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1950ല്‍ പാകിസ്ഥാനിലേക്ക് ഒരു സുഹൃത്തിനൊപ്പം സ്വന്തം ഇഷ്ടപ്രകാരം ജോലി ആവിശ്യാര്‍ത്ഥം കുടിയേറിയതാണ്. കോഫി ഹൗസില്‍ ജോലി തേടിയ ബി. എം. കുട്ടി അക്കാലത്ത് നിരവധി കമ്പനികളില്‍ ജോലി ചെയ്തു. ട്രേഡ് യൂണിയന് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ജയിലടക്കപ്പെട്ടതോടെയാണ് അദ്ദേഹത്തിന്റെ ജീവിതം മാറിമറിയുന്നത്. 1966ല്‍ ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രി പത്രത്തില്‍ മാനേജിംഗ് എഡിറ്ററായി. ഫൈനാന്‍സ് ആന്‍ഡ് ഇന്‍ഡസ്ട്രി (പാകിസ്ഥാന് എക്കണോമിസ്റ്റ്) പത്രത്തില്‍ ചീഫ് എഡിറ്ററായും പ്രവര്‍ത്തിച്ചു. പിന്നീട് ബലൂചിസ്ഥാന്‍ ഗവര്‍ണ്ണറുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി സേവനമനുഷ്ടിച്ചു. പാക് ഗവണ്മെന്റിന്റെ നയരൂപീകരണ പദവിയിലേക്കുയര്‍ന്ന അദ്ദേഹം ദീര്‍ഘവീക്ഷണമുള്ള പ്രവര്‍ത്തികളിലൂടെയും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിലൂടെയും പ്രശസ്തനായി. ഇന്ത്യാ-പാക് സമാധാന സമിതിയുടെ നേതൃ നിരയിലും പ്രവര്‍ത്തിച്ചിരുന്നു ബി. എം. കുട്ടി. ഇരു രാജ്യങ്ങള്‍ക്കിടയിലുമുണ്ടായിരുന്ന സമാധാനന്തരീക്ഷം അട്ടിമറിക്കാന്‍ തീവ്രവാദികള്‍ ലക്ഷ്യമിട്ട 26/11 ലെ മൂംബൈ ഭീകരാക്രമണത്തിന് ശേഷമാണ് പാകിസ്ഥാന് സമാധാന സമിതിയുടെ നേതൃത്വത്തില്‍ ബി. എം. കുട്ടി എത്തുന്നത്. ഇന്ത്യയും പാകിസ്ഥാനും നിലവിലെ അവസ്ഥയില്‍ നിന്ന് കാതലായ മാറ്റം പ്രതീക്ഷിക്കുന്ന ഇദ്ദേഹം, രാഷ്ട്രീയമായ പരിധികള്‍ക്കപ്പുറം ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഇടയില്‍ സമാധാനാന്തരീക്ഷം പുലരാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ഒരാളാണ്. ബ്യൂറോക്രാറ്റുകളുടെ രാഷ്ട്രീയ കൂടിക്കാഴ്ചകളില്‍ ഇരു രാജ്യങ്ങളിലെയും സാധാരണക്കാരുടെ വികാരങ്ങള്‍ പ്രതിഫലിക്കുകയില്ലെന്നു ബി. എം. കുട്ടി വിശ്വസിക്കുന്നു. പാകിസ്ഥാനില്‍ താമസിക്കാതെ നിങ്ങള്‍ക്ക് പാകിസ്ഥാനികളെ മനസ്സിലാകില്ല. ഇരു രാജ്യങ്ങളിലെയും പൊതുജനങ്ങള്‍ തമ്മിലുള്ള കൂടിക്കാഴ്ചകളിലൂടെയും ആശയവിനിയമത്തിലൂടെയും വ്യാപാര ബന്ധങ്ങളിലൂടെയുമൊക്കെയേ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പല തെറ്റിദ്ധാരണകളും ഇല്ലാതാക്കാനാകുകയുള്ളൂ-അദ്ദേഹം പറയുന്നു. ഇരു രാജ്യങ്ങളുടെയും സൗഹൃദപരമായ പ്രശ്ന പരിഹാരങ്ങള്‍ക്കായി കാംപെയിനുകളും റാലികളും നടത്തുകയാണ് ബി. എം. കുട്ടി ഇപ്പോള്‍. യൂണിവേഴ്സിറ്റികളിലെ വിദ്യാര്‍ത്ഥികളെയാണ് ഞ്ഞങ്ങള്‍ അഭിസംബോധന ചെയ്യുന്നത്. അവരിലൂടെയാണ് പാകിസ്ഥാന് ഇന്ത്യയുമായി യുദ്ധത്തിലല്ല എന്ന് അറിയിക്കേണ്ടത്. ഇരു രാജ്യങ്ങളുടെയും പ്രശ്ന പരിഹാരത്തില്‍ യുവത്വത്തില്‍ പ്രതീക്ഷകളര്‍പ്പിക്കുകയാണ് അദ്ദേഹം.
കറാച്ചി യൂണിവേഴ്സിറ്റിയും പാകിസ്ഥാന് ലേബര്‍ ട്രസ്റ്റും ചേര്‍ന്ന് പ്രസിദ്ധീകരിച്ച ബി. എം. കുട്ടിയുടെ രാഷ്ട്രീയ ജീവിതം വിവരിക്കുന്ന പുസ്തകമായ Sixty Years in Self-Exile: No Regret-A political autobiography ന്റെ പ്രകാശനം നടത്തിയത് ദല്‍ഹിയിലായിരുന്നു. കഴിഞ്ഞ ആറ് ദശകങ്ങളിലായി പാകിസ്ഥാന് മണ്ണില്‍ താന്‍ സാക്ഷിയായ രാഷ്ട്രീയ സംഭവ വികാസങ്ങളാണ് ഈ പുസ്തകത്തില്‍ അദ്ദേഹം വിവരിക്കുന്നത്. ബി. എം. കുട്ടിയുടെ പാകിസ്ഥാന് വേണ്ടിയുള്ള സംഭാവനകള്‍ പാകിസ്ഥാന് മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടി നേതൃത്വത്തിലേക്ക് വരെയെത്തുന്നുണ്ട്. മുന്‍ പാക് പ്രധാനമന്ത്രി സുള്‍ഫിക്കര്‍ അലി ഭൂട്ടോയാണ് ട്രേഡ് യൂണിയന് പ്രവര്‍ത്തനത്തിന്റെ പേരില്‍ ബി. എം. കുട്ടിയെ ജയിലിലടച്ചത്. സുള്‍ഫിക്കര്‍ അലി ഭൂട്ടോയോടൊപ്പവും അദ്ദേഹത്തിന്റെ മകള്‍ ബേനസീര്‍ ഭൂട്ടോയോടൊത്തുമുള്ള കൂടിക്കാഴ്ചകളും അനുഭവങ്ങളും വിശദമായി തന്നെ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ഞാന്‍ ഒരിക്കലും ഒരു രാഷ്ട്രീയ നേതാവായിരുന്നില്ല, എന്നും രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു. അത്കൊണ്ട് തന്നെ വലിയ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ രേഖപ്പെടുത്താന്‍ എനിക്ക് തടസ്സമോ പ്രയാസമോ ഉണ്ടായില്ല-തന്റെ പുസ്തകത്തെ കുറിച്ച് ബി. എം. കുട്ടി പറയുന്നു.
ബലൂചിസ്ഥാന്‍ ഗവര്‍ണ്ണറുടെ മുന്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച ബി. എം. കുട്ടിക്ക് അവിടുത്തെ ഗോത്ര സമൂഹങ്ങളുമായെല്ലാം ഊഷ്മളമായ ബന്ധമാണുള്ളത്. ക്വറ്റയിലെ ഏത് വീട്ടിലേക്കും ഏത് സമയത്തും എനിക്ക് കയറിച്ചെല്ലാം അദ്ദേഹം പറയുന്നു. കാശ്മീരിലെ ജനങ്ങളുമായുള്ള ബന്ധത്തിനാല്‍ പ്രശ്ന പരിഹാരത്തിനായി ഇരു കാശ്മീരികളും അദ്ദേഹത്തെ സമീപിക്കാറുണ്ട്. എനിക്ക് കാണാനാവുന്ന ഒരേ ഒരു പരിഹാരം രണ്ട് കാശ്മീരിലെയും ജനങ്ങള്‍ തമ്മിലുള്ള ഇടപഴകലും ആശയവിനിമയവും വര്‍ദ്ധിപ്പിക്കുക എന്നതാണ്. ജനങ്ങളെ ഉള്‍പ്പെടുത്താതെ നിങ്ങള്‍ക്ക് ഒരു പ്രശ്ന പരിഹാരത്തിനും സാധ്യമല്ല-അദ്ദേഹം അറിയുന്നു. സരസമായി ഇപ്പോളും മലയാളം സംസാരിക്കും ബി. എം. കുട്ടി. പാകിസ്ഥാന് ദേശീതയെ സ്നേഹിക്കുമ്പോഴും ഇന്ത്യയെ പ്രത്യേക സ്നേഹത്തോടെ കാണുകയും കേരളത്തിനോട് മാനസികമായ അടുപ്പം സൂക്ഷിക്കുകയും ചെയ്യുന്നു അദ്ദേഹം!
തിബറ്റിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്ന, സ്വതന്ത്ര തിബറ്റ് എന്ന സംഘടന പറയുന്നു, തിബറ്റിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി നടക്കുന്ന ബുദ്ധ സന്ന്യാസിനീ-സന്ന്യാസികളുടെ മരണം ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുന്നു എന്ന്. ഒരു പ്രകടനത്തിനിടയില്‍ 2 തിബട്ടുകാരെ ചൈനീസ് സുരക്ഷാസേന വെടിവച്ചു കൊന്നു. ഈ 2 കാര്യങ്ങളും ഒറ്റപ്പെട്ട സംഭവങ്ങള്‍ അല്ല എന്ന് സ്വതന്ത്ര തിബറ്റിന്റെ ഡയരക്ടര്‍ സ്റെഫാനി ബ്രിട്ജന്റെ അഭിപ്രായത്തില്‍ സ്വയം തീ കൊളുത്തി മരിക്കുന്നത് മുന്‍പൊന്നും ഇല്ലാതിരുന്ന വിധം കൂടിക്കൊണ്ടിരിക്കുകയാണ്. ചൈനയുടെ പല ഭാഗങ്ങളിലേക്കും പടര്‍ന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളെ ചൈന അതിശക്തമായാണ് നേരിടുന്നത്.
ബുദ്ധ വിഹാരങ്ങള്‍ക്ക് മേലുള്ള ചൈനീസ് നിയന്ത്രണം മാറ്റുന്നതിന് വേണ്ടി ദലൈലാമ ഉപവാസം അനുഷ്ടിച്ചിരുന്നു. പ്രതിഷേധ ആത്മഹത്യാ കണ്ണികളില്‍ ആദ്യത്തെ സ്ത്രീ ആണ് വാങ്ങ്മോ. ഭിക്ഷുക്കളുടെ ആത്മഹത്യക്ക് ജനങ്ങള്‍ക്കിടയില്‍ കലാപത്തിന്റെ തീ പടര്‍ത്താന്‍ കഴിവുണ്ട്. അടുത്ത ദലൈലാമയെ തിരഞ്ഞെടുക്കാനുള്ള ചൈനയുടെ ശ്രമങ്ങള്‍ക്കെതിരെ തിബട്ടുകാര്ക്കുള്ള അസംത്രുപ്തിയിലേക്ക് ലോക ശ്രദ്ധ കൊണ്ടുവരാനും ഇത്തരം ആത്മഹത്യക്ക് കഴിയും.
ക്രമസമാധാനം നിലനിറുത്താന്‍ കൂടുതല്‍ ശക്തമായ നടപടികള്‍ വേണമെന്നാണ് ചൈനയുടെ വിദേശകാര്യ വക്താവിന്റെ നിലപാട്. രാജ്യസ്നേഹ പഠന ക്ലാസ്സുകളിലേക്ക് ബുദ്ധഭിക്ഷുക്കളെ നിര്‍ബന്ധിച്ചു അയക്കുന്നുമുണ്ട്. പ്രശ്നബാധിത പ്രദേശങ്ങളിലേക്ക് കൂടുതല്‍ സൈന്യം എത്തിക്കൊണ്ടിരിക്കുകയാണ്. സമീപകാലത്തെ ആത്മഹത്യകളില്‍ നിന്നും ബീജിങ്ങിനു പഠിക്കാന്‍ ഏറെയുണ്ട്. സിന്ചിയാങ്ങ് , തിബറ്റ് എന്നിവിടങ്ങളിലെ പാര്‍ട്ടി സെക്രട്ടറിമാരുടെ കടുത്ത നയപരിപാടികള്‍ ഭരണത്തിനെതിരെയുള്ള ഒളിപ്പോര് ശക്തമാകാനെ ഉപകരിച്ചിട്ടുള്ളൂ. തിബറ്റ് കേന്ദ്രമായുള്ള കലാപം ഇപ്പോള്‍ തിബറ്റിനു പുറത്തേക്കും വ്യാപിക്കുകയാണ്. തങ്ങളുടെ കടുത്ത സൈനീക നടപടികളെക്കുറിച്ച് ചൈന വീണ്ടുവിചാരം നടത്തിയില്ലെങ്കില്‍ ജീവഹാനിയുടെ വര്‍ധനവ് മാത്രമായിരിക്കും ഫലം.
അമേരിക്ക ആസ്ഥാനമായുള്ള ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ ഇരട്ടത്താപ്പ് ലോകം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. സമാധാനത്തിന്റെ അപ്പസ്തോലന്മാരായ അമേരിക്കയും യൂറോപ്പും കണ്ണടച്ച് പാല് കുടിക്കുന്നു. നയതന്ത്രത്തിന്റെ പേരും പറഞ്ഞുകൊണ്ട്, ന്യുദല്‍ഹി മിണ്ടാതിരിക്കുന്നു. ആണവ പരീക്ഷണത്തിനു ബുദ്ധന് ചിരിക്കുന്നു എന്ന് പേരിട്ട ഇന്ത്യയില്‍ നിന്നും ഇതില്‍ കൂടുതലായി എന്ത് പ്രതീക്ഷിക്കാന്‍!!! -രാജേഷ് കാക്കശ്ശേരി
(key words: tibutt, china, india, freedom, america, u.s.a, amnesti)
ചൈന പഠിപ്പിക്കുന്നു, ഒരുപാട്
ഇന്ന് അമേരിക്കയേയും യൂറോപ്പിനെയും ഏഷ്യയില്‍ നിന്നും യഥാര്‍ത്ഥത്തില്‍ വെല്ലുവിളിക്കുന്നത് നമ്മുടെ അയല്‍ക്കാരാണ്- ചൈന. ഇതില്‍ ഒട്ടും അതിശയോക്തിയില്ലെന്നു തുടര്‍ച്ചയായ നിരീക്ഷണം നടത്തിയിട്ടുള്ള ആര്‍ക്കും മനസ്സിലാവും. ലോകത്തെവിടെയും ചൈന മുന്നേറിയിട്ടുള്ളത് മറ്റാര്‍ക്കും സ്വപ്നം കാണാന്‍ പോലും കഴിയാത്ത അത്ര വേഗത്തിലും നിലവാരത്തിലും ഉല്‍പ്പന്നങ്ങളും സേവനങ്ങളും നല്കാന് കഴിഞ്ഞതുകൊണ്ടാണ്. പക്ഷെ അവരുടെ നാട്ടില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളും ബ്രാന്‍ഡുകളും കൊണ്ട് അവര്‍ നേടിയ കരുത്ത് നമ്മള് കാണാതെ പോയി. എല്ലാ പ്രമുഖ പാശ്ചാത്യ ബ്രാണ്ടുകള്‍ക്കും ഇന്ന് അതേപോലെ രൂപവും ഗുണവും ഉള്ള ചൈനീസ് ബദലുകള്‍ ഉണ്ട്. പാശ്ചാത്യലോകത്ത് ഇന്ന് ഉപയോഗത്തിലിരിക്കുന്ന ഭൂരിഭാഗം സാധനങ്ങളിലും ചൈനീസ് മുദ്രയാണ് ഉള്ളത്. അമേരിക്കയില്‍ നാടെങ്ങും ഉയരുന്ന ദേശീയ പതാകകളില്‍ ഏറെയും ചൈനീസ് നിര്‍മ്മിതമാണ്. ഒരു രാജ്യം എന്ന നിലയില്‍ ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന പ്രഗല്ഭര് ഉണ്ട്. ലോകത്തെ ഏറ്റവുംവലിയ ചില കമ്പനികള്‍ നടത്തുന്നത് ഇന്ത്യക്കാര്‍ ആണ്. പക്ഷെ, പുതിയ WIPO പേറ്റന്റ് അപേക്ഷകളുടെ എണ്ണത്തില്‍ ചൈന ലോകത്തില്‍ മൂന്നാമതാണ്. 'തദ്ദേശീയ കണ്ടുപിടുത്തങ്ങള്‍ക്ക് ചൈനയുടെ ശ്രമം' എന്ന 2010-ലെ യു.എസ് ചേംബര്‍ റിപ്പോര്‍ട്ടില്‍ ശാസ്ത്ര സാങ്കേതിക മേഖലയില്‍ ചൈനയുടെ കുതിപ്പിനെക്കുറിച്ചു പറയുന്നു. എന്‍ജിനീയറിംഗ്, ജനെമിക്സ്, നാനോ ടെക്നോളജി എന്നീ മേഖലകളിലും ഏറ്റവും കൂടുതല്‍ സംഭാവനകള്‍ ചൈനയുടെതാണ്.ഇന്ന് ചൈനയില്‍ അടിടാസിന്റെയും നൈക്കിന്റെയും ഏറ്റവും വലിയ വിപണി എതിരാളി, ചൈനയുടെ മുന്‍ ജിംനാസ്റ്റ് ലി നിങ്ങിന്റെ ഉടമസ്ഥതയിലുള്ള ലി നിംഗ് കമ്പനി ലിമിടഡ് ആണ്. ചൈനീസ് ബാങ്കുകള്‍ പാശ്ചാത്യ എതിരാളികളുടെ മുന്പില് ഭീമാകാര വലുപ്പം ആര്‍ജിച്ചു കഴിഞ്ഞു. ഫോര്‍ബ്സിന്റെ 2011-ലെ പട്ടിക പ്രകാരം ലോകത്തെ ഏഴാമത്തെ വലിയ ബാങ്കാണ് ചൈനയിലെ വ്യവാസായത്തിന്റെ നട്ടെല്ലായ ഐ.സി.ബി.സി. ഇന്ന് ചൈനയാണ് ഏറ്റവും വലിയ കാര്‍ വിപണി. പക്ഷെ ടോയോട്ടകള്ക്കും ഹോണ്ടാകള്ക്കും ബെന്സുകള്ക്കും എല്ലാം ചൈനക്ക് കൃത്യവും ശക്തവുമായ മറുപടികള്‍ ഉണ്ട്. ചൈനീസ് വാഹന നിര്‍മ്മാതാക്കള്‍ ആയ ചെറി, ബി.വൈ.ഡി, നോബിള്‍ തുടങ്ങിയവര്‍ ഏറ്റവും ഡിമാണ്ട് ഉള്ള ചൈനീസ് കാര്‍ ബ്രാന്‍ഡുകള്‍ ആണ്. ചൈനയിലെ കാര്‍ വിപണിയുടെ 85 ശതമാനവും ചൈനയുടെ സ്വന്തം നിര്‍മ്മാതാക്കളുടെ കയ്യിലാണ്. 1.3 ബില്ല്യന്‍ ജനസംഖ്യ ഉള്ള ചൈനയിലെ ഏറ്റവും വലിയ ചില്ലറ വ്യാപാര ഭീമന് ചൈനീസ് കമ്പനി ആയ വുമാര്ട്ട് സ്റൊഴ്സ് ആണ്. സാക്ഷാല്‍ വാള്-മാര്ട്ടിനോടാണ് അവര്‍ മത്സരിക്കുന്നത്. ഫ്രിഡ്ജ്, വാഷിംഗ് മെഷീന് വിഭാഗത്തില്‍ ആഗോള ഭീമന്മാര് ചൈനയില്‍ ഒന്നുമല്ല. ചൈനയുടെ സ്വന്തം ബ്രണ്ടുകളില്‍ ഒന്നായ ഹയര്‍ ആണ് അവിടെ മുന്നില്‍. ഹയര്‍ ഇന്ന് ആ വിഭാഗത്തിലെ ലോകത്തെ നാലാമത്തെ നിര്‍മ്മാതാക്കള്‍ ആണ്. ചൈനയിലെ ഏറ്റവും വലിയ റ്റെലി കമ്യൂണിക്കേഷന്‍ കമ്പനി ആയ ഹ്യുവാവീ ടെക്നോളജീസ് ഇന്ന് മത്സരിക്കുന്നത് എറിക്സന്, സീമെന്‍സ് തുടങ്ങിയ കമ്പനികലോടാണ്. ചൈനീസ് പി.സി നിര്‍മ്മാതാക്കള്‍ ആയ ലെനോവോ ആഗോള വിപണിയുടെ 10.5 ശതമാനം കയ്യടക്കി കഴിഞ്ഞു. സെര്‍ച്ച് എഞ്ചിന് വിപണിയില്‍ ചൈനയിലെ സ്ഥിതി ശ്രദ്ധേയമാണ്. ഗൂഗിളും യാഹൂവും ചൈനയുടെ സ്വന്തം ബൈദുവിന്റെ പിന്നില്‍ ആണ് ചൈനയില്‍. ചൈനയുടെ സ്വന്തം ഫ്യൂച്ചര്‍ കോളയുമായി ഇന്ന് കനത്ത മത്സരത്തിലാണ് കൊക്കകോളയും പെപ്സിയും. ഇന്ത്യയില്‍ നിന്നും വിഭിന്നമായി സര്‍ക്കാരിന്റെ പിന്തുണയും എളുപ്പത്തിലുള്ള വായ്പ്പ ലഭ്യതയുമാണ് ചൈനീസ് കമ്പനികളെ ലോകത്തിലെ വമ്പന്മാര് ആക്കുന്നത്. ഇന്ന് ചൈനീസ് ബ്രാന്‍ഡുകള്‍ ഗുണത്തിലും നിലവാരത്തിലും ശക്തവും മനം കവരുന്നതും ആയി മാറിയിട്ടുണ്ട്. ഒരു ശരാശരി ചൈനാക്കാരന് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് പാശ്ചാത്യ ഉല്‍പ്പന്നങ്ങളെക്കാള്‍ മുന്‍തൂക്കം നല്കുന്നു.ഇന്ത്യക്ക് ഇതില്‍ നിന്നും പഠിക്കാനുണ്ട്, ഒട്ടേറെ...!!
ശീതയുദ്ധം എന്ന പേരില്‍ സോവിയറ്റ് യൂണിയനും അമേരിക്കയുമായി ഉണ്ടായിരുന്ന ബലാബലം ഇന്ന് മാറിമറിഞ്ഞു ചൈനയും അമേരിക്കയും തമ്മില്‍ നടന്നുകൊണ്ടിരിക്കുകയാനെന്നാണ് അന്താരാഷ്ട്ര നയതന്ത്ര നിരീക്ഷകരുടെ അഭിപ്രായം. ഡോളറും യുവാനും തമ്മിലെ വടംവലികള്‍ മാത്രമല്ല അതിനു അടിസ്ഥാനം എന്ന് അറിയുമ്പോള്‍ ആണ് കാര്യത്തിന്റെ ഗൌരവം നമുക്ക് മനസ്സിലാവുക.
ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ ഒരുകാലത്ത് ആധിപത്യമുരപ്പിച്ചിരുന്ന അമേരിക്കന്‍ താല്പര്യങ്ങള്ക്ക് ഇന്ന് ഇളക്കം തട്ടിത്തുടങ്ങിയിരിക്കുന്നു. പ്രകൃതി വിഭാവങ്ങലാല് അധിസംബന്നമായ ആ രാഷ്ട്രങ്ങളെ കടക്കെണിയില്‍ വീഴ്ത്തി തങ്ങളുടെ കീഴില്‍ നിറുത്തിയിരുന്ന അമേരിക്കന്‍ തന്ത്രത്തിന് അതെ നാണയത്തില്‍ തിരിച്ചടി കൊടുത്തുകൊണ്ടാണ് ഇന്ന് ചൈന കളത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഒരിക്കല്‍ വാങ്ങിയ കടം കൃത്യമായി തിരിച്ചടക്കുന്നവര്‍ക്ക് കൂടുതല്‍ കടം അനുവദിച്ചു അയാളെ കുപ്പിയില്‍ ഇറക്കുന്ന നമ്മുടെ പുത്തന്‍ തലമുറ ബാങ്കുകളുടെ രീതി പിന്തുടരുന്ന അമേരിക്കക്കുള്ള ചൈനയുടെ മറുപടി കടം കൃത്യമായി തിരിച്ചടക്കുന്നവര്‍ക്ക് കൂടുതല്‍ സബ്സീടി കൊടുത്തുകൊണ്ടാണ്. ആഫ്രിക്കയിലെ ദാര്‍ഫര്‍ പോലുള്ള സ്ഥലങ്ങളില്‍ നേരിട്ട് ഇരുകൂട്ടരും കളത്തില്‍ ഇറങ്ങിക്കൊണ്ടാണ് കളി. എണ്ണയാണ് ദാര്ഫരിലെ പ്രശ്നമെങ്കില്‍ ഘനികളാണ് ആഫ്രിക്കയിലെ മറ്റിടങ്ങളിലെ പ്രശ്നം.
എന്തായാലും ഒരു കേന്ദ്രീകൃത ലോകക്രമത്തെ ഭയത്തോടെ നോക്കിക്കാണാന്‍ തയ്യാറെടുത്ത നമുക്ക് ആശ്വാസത്തിന് വകയുണ്ടെന്നു തോന്നിയാലും ഇതില്‍ ഒളിഞ്ഞിരിക്കുന്ന മറ്റൊരു വസ്തുത നമ്മുടെ അയല്നാടും ശക്തനും വാക്കിനു വ്യവസ്തയില്ലാതവനുമായ ചൈനക്ക് ലോകക്രമത്തില്‍ ഉണ്ടാവുന്ന ഇതൊരു മുന്നേറ്റവും അവര്‍ക്ക് നമ്മുടെ അതിര്‍ത്തികള്‍ കൂടുതല്‍ അകത്തേക്ക് മാന്താനുള്ള തന്റേടം കൊടുക്കും എന്നതാണ് അത്. അത് തടയാന്‍ നമുക്ക്, അമേരിക്ക എന്ന് കടലാസ്സില്‍ എഴുതിക്കാണിച്ചാല്‍ ഉടന്‍ ചുവപ്പ് കണ്ട കാളയെപ്പോലെ കലി തുള്ളുന്ന മാര്‍ക്സിസ്റ്റുകാരെ ദൂതുമായി അയക്കാന്‍ പറ്റുമോ ആവോ!!!
-ഡാനി ഡിസൂസ
(key words: america, u.s.a, china, cold war, soviet union, dollar, yuvan, karl marx, marxist,)